Wednesday 11 September 2013

ഓര്‍മയിലെ മെഴുകുതിരിനാളങ്ങള്‍

കനലും കരിയും ഒരു പിടിച്ചാരവും
പിടയും ശരീരങ്ങളതിനുള്ളിലും
കരളും കരഞ്ഞു പോം ഹൃദയമുള്ളോരുടെ
കണ്ണുകളറിയാതെ സജലമാകും
നാലുപാടും കേട്ടയാ വിലാപങ്ങള്‍
ഒക്കെയും നഷ്ടങ്ങളോതിടുന്നു
കേള്‍ക്കുവോരൊക്കെയും ഞെട്ടലിന്നുള്ളിലും
പൊട്ടിക്കരഞ്ഞാര്‍ത്തു വിലപിക്കുന്നു

അന്നും പ്രഭാതത്തിന്‍ പൊന്കിരണങ്ങളില്‍
മുങ്ങിക്കുളിച്ചു പ്രസന്നരായി
പ്രൌഡിയോടിത്തിരി ഗര്‍വ്വോടെയും തല
പൊന്തിച്ചു നിന്നു മഹാമേരുകള്‍
നഗരത്തിന്‍ മധ്യത്തില്‍ നഗരത്തിന്നടയാള-
സ്തംഭങ്ങള്‍ രണ്ടുമുയര്‍ന്നുന്നിന്നു
ലോകത്തെയാകെ നിയന്ത്രിക്കുമക്കൈകള്‍
ലോകത്തിന്‍ കേന്ദ്രമെന്നോതി നിന്നു

നഗരത്തിന്‍ പലകോണില്‍ നിന്നുമാള്‍ക്കാര്‍പല
പണികള്‍ തുടങ്ങാനായ് ഒത്തുചേര്‍ന്നു
മരണമിന്നാണെന്നറിയുകില്ലാര്‍ക്കുമേ
മടിയില്ലാതിവിടെക്ക് വന്നുചേര്‍ന്നു
പരിതാപമെന്നേ ഞാന്‍ പറയുന്നുള്ളൂ സ്വന്തം
പതിനാറടുക്കുന്നതാര്‍ക്കറിയും !
പറവകള്‍ പോലെ പ്രദക്ഷിണം വക്കുന്നു
പവനന്റെ ചിറകിലായ് പതിനായിരം
കടപ്പാട് : ഗൂഗിള്‍

രണ്ടു വിമാനങ്ങള്‍ വന്നടുത്തൂ തെല്ലും
സംശയമില്ലാതെ ഇരു വശത്തും
അവയുടെ ചിറകുതന്‍ പിന്നില്‍ തിളങ്ങിയ
പകയിരമ്പും മനമാര്‍ നിനച്ചു
ഞെട്ടിക്കുമാറൊരു ശബ്ദമാദിക്കിനെ
പെട്ടെന്ന് കെട്ടിപ്പുണര്‍ന്നു വീഴ്ത്തി
കേട്ടവര്‍ കാഴ്ചയത് കണ്ട ക്ഷണത്തിലേ
സ്തബ്ദരായ് നിന്നുപോയ് സ്തംഭിച്ചുപോയ്

വല്ലഭന്‍മാരുടെ നെഞ്ചിനു നേര്‍
തൊടുത്തസ്ത്രങ്ങള്‍ക്കുന്നം പിഴച്ചതില്ല
ഒറ്റയിടിക്ക് തകര്‍ത്തു നീങ്ങി വെറും
കെട്ടിടമല്ലേറെ സ്വപ്നങ്ങളെ
മുട്ടിയിടിച്ചു തുടച്ച് നീക്കി ലോക-
മുറ്റു നോക്കും മഹാ സംഭവത്തെ
തെല്ലു നേരം കൊണ്ടമര്‍ന്നടിഞ്ഞു
അഹംഭാവവും തലപോലുരുണ്ടു മണ്ണില്‍

ചിതറിയോടും ജനങ്ങളുടെയുള്ളില്‍
ചകിതമാം ഭാവങ്ങള്‍ പ്രതിഫലിച്ചു
നിലവിളിയാകെ പ്രതിധ്വനിച്ചു
നഗര വീഥികള്‍ രണഭൂമി പോലെയായി
കല്‍കൂമ്പാരമുള്ളില്‍ പിടഞ്ഞുതീര്‍ന്നു
വിധിയുടെ ബലിയാടുകള്‍ പലരും
വികൃതിയുടെ ബാക്കി അനുഭവിക്കാന്‍
വിധിയുള്ളവര്‍ മാത്രം മുന്നില്‍ നിന്നു

തലകള്‍ തിരഞ്ഞു നടന്നിടുന്നു ചിലര്‍
തലയില്‍ കൈവച്ചു കരഞ്ഞിടുന്നു
പ്രാര്‍ത്ഥിച്ചു നെഞ്ചില്‍ കൈ വയ്ക്കുന്നവര്‍
പ്രാര്‍ത്ഥിച്ചതുള്ളിലായ് ആര്‍ക്കുവേണ്ടി?
ആര്‍ത്തു  കരയുന്നു ഒരുപെണ്‍കിടാവു തന്‍ 
പ്രിയനുടെ മൃതശരീരം പുണര്‍ന്നും
ആശകൈവെടിയാതെ മറ്റൊരാള്‍ പിന്നെയും
നോക്കി നടക്കുന്നു തന്‍ പ്രാണനെ!

നോക്കിയാല്‍ കാണുന്ന ദിക്കുകളിലൊക്കെയും
നാശങ്ങള്‍ മാത്രമേ കാണ്മതുള്ളൂ
ആശയങ്ങള്‍ തീരെച്ചേരാതെയായിടില്‍
ദേഷ്യക്കളങ്ങള്‍ വരക്കണമോ?
വേട്ടയാടുന്നവന്‍ വേട്ടയാടപ്പെട്ട
കാഴ്ചകള്‍ എങ്ങും വരച്ചു കാട്ടേ
കാലദോഷത്തിനാല്‍ ക്ഷീണിച്ച നാമാട്ടെ
ഭാഗ്യദോഷത്തിന്നടിമകളോ!

ഇന്നുമെന്‍ ഓര്‍മ്മയില്‍ തങ്ങിടുന്നു
വിധി ചൊന്നരാ ദിവസത്തിലെ കാഴ്ചകള്‍
കത്തിച്ചു പ്രാര്‍ത്ഥിച്ച തിരികളെന്തേ മെല്ലെ
കത്തിയെരിയുന്നു ശാന്തിയോടെ
തിരികള്‍ ചൊല്ലുന്നതും കേള്‍ക്കുന്നു ഞാന്‍
കത്തിത്തീരട്ടെ വാശിവിദ്വേഷങ്ങളും
കത്തിയൊടുങ്ങവേ കാണിച്ച വെട്ടത്തില്‍
കണ്ടുഞാന്‍ വെണ്പ്രാക്കള്‍ തന്‍ പറക്കല്‍.....



(സെപ്തംബര്‍ 11വേള്‍ഡ്  ട്രേഡ് സെന്റര്‍ അനുസ്മരണം )


8 comments:

  1. കവിത നന്നായി..
    അക്ഷരത്തെറ്റുകള്‍ ധാരാളം.. തിരുത്തുമല്ലോ..

    ReplyDelete
    Replies
    1. നന്ദി മനോജ്‌ വായനക്കും, അഭിപ്രായത്തിനും. അക്ഷരത്തെറ്റുകള്‍ ശരിയാക്കിയിട്ടുണ്ട്, ഇനിയുമേതെങ്കിലും കണ്ടാല്‍ മടിക്കാതെ പറഞ്ഞു തരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

      Delete
  2. കണ്ണിനു കണ്ണ് ,കൈയ്ക്ക് കൈ .....അനുഭവിക്കുന്നതോ നിരപരാധികള്‍.

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി അനീഷ്‌!

      Delete
  3. എല്ലാ ആക്രമണങ്ങളും അവസാനിച്ച് ലോകം സമാധാനപൂര്‍ണ്ണമായെങ്കില്‍:

    എന്നാലും ഞാന്‍ ആലോചിക്കാറുണ്ട്.
    ഇത്ര പെര്‍ഫെക്റ്റ് ആയി പ്ലാന്‍ ചെയ്ത ഒരു അറ്റാക്ക് യുദ്ധകാലത്ത് പോലും കണ്ടിട്ടില്ല
    ഒരു മനുഷ്യന്റെയും ചിന്തയില്‍ പോലും തോന്നാത്ത ഒരു ആക്രമണം

    ReplyDelete
    Replies
    1. The more you sweat in peace, the less you bleed in war എന്നല്ലേ!

      Delete
  4. ആശയങ്ങള്‍ തീരെച്ചേരാതെയായിടില്‍
    ദേഷ്യക്കളങ്ങള്‍ വരക്കണമോ?

    നല്ല കവിത !

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി ഗിരീഷ്‌

      Delete