Tuesday 26 November 2013

മേഘങ്ങള്‍ പഠിപ്പിക്കുന്നത്‌..

ഓരോ മഴയിലും അലിഞ്ഞു തീരുന്ന
ഈര്‍ഷ്യകളുണ്ട്  മനസ്സില്‍
ഓരോ കാറ്റിലും പൊഴിഞ്ഞു വീഴുന്ന
മുഖംമൂടികള്‍ ഉണ്ട് മനസ്സില്‍
ഓരോ വെയിലിലും വാടുന്ന
കിനാക്കളുണ്ട് മനസ്സില്‍
(കടപ്പാട് : ഗൂഗിള്‍ )
ഓരോ പുലരിയിലും പുതുനാമ്പുകള്‍ പോലെ
പ്രതീക്ഷകളുണ്ട് മനസ്സില്‍
ഓരോ നാളിലും പ്രകാശം പരത്തി
ചിന്തകളുണ്ട് മനസ്സില്‍
ഓരോര്‍ത്തര്‍ക്കുള്ളിലും നന്മയായി
നാം എന്ന ചിന്തയുണ്ട് മനസ്സില്‍
മഴ പെയ്യാതെയും, കാറ്റു വീശാതെയും
വെയില്‍ വരാതെയും, പുലരിപിറക്കാതെയും
പ്രകൃതിയുണ്ടോ?
മാറ്റങ്ങളില്‍ മാറാത്ത മനസ്സുകളുണ്ടോ?
ഉണ്ടെങ്കില്‍ നിങ്ങളോര്‍ക്കുക
കാര്‍മേഘങ്ങള്‍ അല്പ്പായുസ്സുകള്‍ ആണ്
ഇടിച്ചും മിന്നിയും ദേഷ്യം ചൊരിയുന്ന
ചില ജന്മങ്ങള്‍
ശാപം ഏറ്റുവാങ്ങി നശിക്കും
പിന്നെയും ബാക്കിയുള്ളവര്‍
ഒരുമഴക്കപ്പുറം തന്നെത്തന്നെ
തിരഞ്ഞു വശം കെടും
അപ്പോഴും നിങ്ങള്‍ ഓര്‍ക്കാത്ത
ചിലതുണ്ടാകും
നിങ്ങളാണ് അറിഞ്ഞോ, അറിയാതെയോ
നന്മയെന്തെന്ന്  മനസ്സിനെ പഠിപ്പിക്കുന്നത്‌
എന്താകരുത് എന്നും
എങ്ങിനെ ആകരുത് എന്നും
പഠിപ്പിക്കുന്നത്‌





Saturday 9 November 2013

ഇരക്ക് പറയാനുള്ളത്..

എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെ നോക്കിച്ചിരിക്കാതെ പെണ്ണേ
എന്നെ മാടീ വിളിക്കും വിധത്തിലായ്
നിന്‍റെ ചേലയൊരുക്കാതെ പെണ്ണേ

നിന്‍റെ വില്ലില്‍ കുലച്ചുവച്ചുള്ളോരാ
കണ്ണിന്‍ മുള്ളുകള്‍ കണ്ടു ഞാന്‍ പെണ്ണേ
നിന്‍റെ ചുണ്ടിന്‍റെ ചോപ്പില്‍ ഒളിപ്പിച്ച
നിന്‍ വിഷപ്പല്ല് കണ്ടു ഞാന്‍ പെണ്ണേ

എന്നെ നിന്‍റെ അരികത്തണച്ചിടും
പൊന്‍മൃഗം ഞാന്‍  മണക്കുന്നു പെണ്ണേ
എന്‍റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുമാ
വന്‍മൃഗത്തെ ഉണര്‍ത്താതെ പെണ്ണേ

നിന്‍ചിരിയില്‍ മയക്കിയെന്‍ കണ്കെട്ടി
വിഡ്ഢിയെന്നെ നീ ഓടിച്ചീടുമ്പോള്‍
വേട്ടയാടപ്പെടുകയാണെന്ന് ഞാന്‍
ഓര്‍ക്കയില്ലെന്നുമോര്‍ക്കുക പെണ്ണേ

നിന്‍റെ വാക്കിന്‍റെ പാശങ്ങളാലെന്നെ
ബന്ധനത്തിലാക്കീടും സുനിശ്ചിതം
സ്നേഹവായ്പ്പാല്‍ മെരുക്കിയെന്‍ ചോരയെ
വാര്‍ത്തിടാതെ നീ ഊറ്റിക്കുടിച്ചിടും

ചോരവറ്റുന്ന കാലത്ത് നീ എന്നെ
തീരെ വേണ്ടെന്നുമോതിടും പെണ്ണേ
വാശി കാട്ടിയാല്‍ എന്നെ നീ എവ്വിധം
തൂക്കിലേറ്റും എന്നറിയുന്നു പെണ്ണേ

വേട്ടയാടിക്കളിക്കുവാന്‍ ഞാനിനി
തീര്‍ച്ചയായും വരില്ലെന്റെ പെണ്ണേ
വേട്ടയില്‍ എന്നും തോറ്റിടുകില്‍ പിന്നെ
വേട്ടയുല്ലാസമേകുമോ പെണ്ണേ?

എന്നെയീവിധം നോക്കാതെ പെണ്ണേ
എന്നെ നോക്കിച്ചിരിക്കാതെ പെണ്ണേ
എന്നെ മാടീ വിളിക്കും വിധത്തിലായ്
നിന്‍റെ ചേലയൊരുക്കാതെ പെണ്ണേ