Monday 28 October 2013

സമര ഗീതം


സമരമാണ് ജീവിതം സമത്വമാണ് ലക്ഷ്യവും
വരൂ പടുത്തുയര്‍ത്തിടാം നമുക്ക് നല്ല രാഷ്ട്രവും
മഹത്വമുണ്ട് ജീവിതത്തിനെന്ന മന്ത്രമറിയണം
പടര്‍ത്തിടേണം നന്മയും പഠിച്ച നല്ല പാഠവും
വിടര്‍ത്തിടേണം ഉള്ളില്‍ നമ്മള്‍ വാനമൊത്ത ചിന്തകള്‍
വളര്‍ത്തിടേണം ഉള്ളിലായ് സമത്വമെന്ന ഭാവവും
ഒഴുക്കിടേണ്ട ചോരയെ ഒഴുക്കണം ഞരമ്പിലായ്
വിയര്‍പ്പു കൊണ്ട് കാട്ടണം പ്രയത്നമെന്ന തന്ത്രവും

പതര്‍ച്ച വേണ്ട നമ്മളില്‍ ഉറച്ച നീതി കാട്ടുവാന്‍
തപിച്ചിടെണ്ട തിന്മയെ തുടച്ചു നീക്കി നീങ്ങുവാന്‍
തകര്‍ക്കണം അനീതിയെ ഉടച്ചു വാര്‍ത്തെടുക്കണം
പുഴക്കണം പടുക്കളെ തരുക്കളെ വളര്‍ത്തണം
ഉണര്‍ന്നിടേണം ഉള്ളില്‍ നാം ഒന്ന് ചേര്‍ന്ന് നില്‍ക്കണം
ഉറച്ചു പാറപോലെ ലക്ഷ്യമുള്ളില്‍ നാം കുറിക്കണം
ജയിക്കുമെന്ന നിശ്ചയം മനസ്സിലേറ്റി നീങ്ങുകില്‍
തടുത്തിടാന്‍ മടിച്ചിടും പടക്കിറങ്ങുമാളുകള്‍

ചുവപ്പ് വേണമുള്ളിലെ ഞരമ്പുകള്‍ തുടിക്കണം
ചുവപ്പ് പാറിടേണം നാടിന്‍ വീഥികളില്‍ നിശ്ചയം
ചുവന്ന സൂര്യനെ നമിച്ചുണര്‍ന്നിടേണമാളുകള്‍
ചുവപ്പുരാശി വീണ മാനമോതണം ദിനാന്ത്യവും
ചുവന്ന മണ്ണില്‍ തീര്‍ക്കണം നമുക്ക് സ്വപ്നതുല്യമായ്
വിതക്കുമോരോ വിത്തിലും നിറഞ്ഞു നില്‍ക്കും സൌഭഗം
നമുക്കുവാര്‍ത്തെടുത്തിടേണമൊത്തു ചേര്‍ന്ന നാടിനെ
സഖാക്കളേ ഉണര്ന്നിടൂ നയിച്ചിടൂ മനസ്സിനെ

ലാല്‍ സലാം...ലാല്‍ സലാം....ലാല്‍ സലാം..............



Saturday 19 October 2013

അഭയം തേടി...

(കടപ്പാട് : ഗൂഗിള്‍ )
മലവെള്ളപ്പാച്ചിലില്‍
ഞാന്‍ പിടിച്ച കച്ചിത്തുരുമ്പുകള്‍
എല്ലാം എന്നെ ചതിച്ചു
പെരുമഴയത്ത് നനഞ്ഞോടി
നിന്‍റെ മരത്തിന്‍ കീഴില്‍
അഭയം തേടിയപ്പോള്‍
നീയുമെന്നെ വേശ്യ എന്ന് വിളിച്ചു.
ചളി പുരണ്ട ദേഹം കഴുകാന്‍
നദിയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ
പൂജാരികള്‍ എന്നെ ആട്ടിയോടിച്ചു
ഒരു നേരത്തെ വിശപ്പടക്കാന്‍
കൈ നീട്ടിയ എന്‍റെ നേരെ
നോട്ടുകള്‍ വീശി കൊതിപ്പിച്ച്
പലരും എന്‍റെ മുഴുപ്പളന്നു
അഭയം തന്നവര്‍ക്കെല്ലാം
പ്രതിഫലമായിരുന്നു വേണ്ടത്
എന്‍റെ ശരീരമെന്ന അപ്പക്കഷണങ്ങള്‍
വലിച്ചെറിഞ്ഞും, ചൂണ്ടയില്‍ കോര്‍ത്തും
ഇരപിടിച്ചു രസിച്ചു
എന്നിട്ടും മതിവരാതെ ബാക്കി
പച്ചക്ക് തിന്നു
ചോര കുടിച്ചു ദാഹമൊടുക്കി
ജരാനരകള്‍ ബാധിച്ച മനസ്സും
തളര്‍ന്ന മനസ്സുമായ്
ഞാനിന്നും പാതിവഴിയില്‍
അപകടങ്ങള്‍
പതിയിരിക്കുന്നതറിയുന്നുവെങ്കിലും
പോവാതെ വയ്യല്ലോ
എനിക്കായി അവിടെ കാത്തിരിപ്പുണ്ട്
ഒരു വിധി ക്ഷമയോടെ
എനിക്കായി മാത്രം
മറ്റുദ്ദേശങ്ങള്‍ ഒന്നുമില്ലാതെ
എന്നെ വരവേല്‍ക്കാന്‍
എന്നെ തഴുകാന്‍
എന്നെ തലോടാന്‍
എന്നെ താരാട്ടി ഉറക്കാന്‍
ഞാന്‍ കാക്കുന്നത് ആ നിമിഷത്തെ ആണ്
എനിക്ക് ഒന്നുറക്കെ കരയണം
മനസ്സിന്‍റെ മരവിപ്പ് മാറാന്‍
പിന്നെ ഉറങ്ങണം
സ്വസ്ഥമായി, സ്വൈരമായി
ഇനി ഉണരാതിരിക്കാന്‍


സ്ത്രീയുടെ ചാരിത്രശുദ്ധിയുടെ ഉറവിടം തേടിയുള്ള ഒരു യാത്രയാണീ കവിത. പുരുഷ മേധാവിത്വം വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും അഴിഞ്ഞാടുന്ന ഒരു സമൂഹത്തില്‍ സ്ത്രീയുടെ ചാരിത്രം പുരുഷ പ്രജകളുടെ ഒരു ചെറു കനിവ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ഇന്നത്തെ പല നിത്യപീഡന പരമ്പരകളും ചൂണ്ടിക്കാണിക്കുന്നത്. സത്യങ്ങളെ വളച്ചൊടിച്ചും, പണം ധൂര്‍ത്തടിച്ചും, ചൂഷകര്‍ ജീവിതം ആനന്ദിച്ചാസ്വദിക്കുമ്പോള്‍ ചൂഷിതര്‍ക്ക് മുന്നിലെ ഏക ആശ്വാസം മരണം എന്നതും ഒരു സത്യമായി നിലനില്‍ക്കുന്നു. ( e മഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത)


Friday 18 October 2013

പ്രണയം കൊഴിയും നേരം..

നെഞ്ചിന്‍ നെരിപ്പോടിലല്ല
ഹൃത്തിന്‍ ഇരുളറകളിലുമല്ല
നിന്നോടുള്ള പ്രണയം ഞാന്‍ ചേര്‍ത്തുവച്ചത്
വാക്കിലും, നോക്കിലും
എന്‍റെ ഓരോ ചലനത്തിലും
ചിന്തയിലും, സ്വപ്നത്തിലും
നടന്ന വഴികളിലൊക്കെയും
പറന്നു നടന്ന ആകാശത്തും
ഒഴുകിനടന്ന സാഗരത്തിലും
കണ്ണെത്താത്ത മരുഭൂമിയിലും
കണ്ണടയാത്ത രാത്രികളിലും
കണ്ണ് ചൂഴുന്ന പകലുകളിലും
എന്‍റെ ഉള്ളില്‍ നീ മാത്രമായിരുന്നു
നിന്‍റെ കണ്ണുകളിലെ നിര്‍ജീവത്വത്തില്‍
ഇന്ന് ഞാന്‍ തിരയുന്നു
ഒട്ടനേകം മീസാന്‍ കല്ലുകള്‍ക്കിടയില്‍
ഒന്ന്,
എന്നോടുള്ള നിന്‍റെ പ്രണയത്തിന്റേത് !



Thursday 3 October 2013

വെറുതെ..

കടപ്പാട് : ഗൂഗിള്‍
കുളിര്‍കാറ്റു പോലെയെന്‍ മുടിയിഴ തഴുകി നീ
വരുമെന്നുമോര്‍ത്തു ഞാന്‍ നിന്നൂ
ഒരു മിഴി ചിമ്മുന്ന നേരത്ത് നീ എന്നെ
പുണരുമേന്നോര്‍ത്തു ഞാന്‍ നിന്നൂ
പലകുറിയെന്നപോല്‍ കുളിര്‍ വിരല്‍ തുമ്പിനാല്‍
തഴുകിയുണര്‍ത്തുമെന്നോര്‍ത്തൂ
മെല്ലേ പുണര്‍ന്നെന്നെ മൃദുചുംബനങ്ങളാല്‍
പുളകിതയാക്കുമെന്നോര്‍ത്തൂ
കളിചിരിയാലും  നിന്‍ മന്ദസ്മിതത്താലും
സുസ്മേരയാക്കുമെന്നോര്‍ത്തൂ
നിന്നെപ്പിരിഞ്ഞുള്ള നാളിനായ് സ്നേഹത്തിന്‍
മുദ്രകള്‍ തരുമെന്നതോര്‍ത്തൂ
പ്രിയനേ നിന്‍ വരവോര്‍ത്ത് കാത്തിരിക്കുന്നു ഞാന്‍
പലനാളായ്‌ ഇവിടെയീ വഴിയില്‍
വരികില്ലോരിക്കലും ഇനിയെന്നറീകിലും
വെറുതേ ഞാന്‍ കാത്തിരിക്കുന്നൂ
വെറുതെ ഞാന്‍ കാത്തിരിക്കുന്നൂ