Tuesday 15 July 2014

ബലി

ഇന്നുപോകണം നിസ്കാരപ്പള്ളിയില്‍
ചൊല്ലണം എന്‍റെ സല്‍ക്കര്‍മ്മമൊക്കെയും
നൂറു തലകളും കാണിക്കയായ് വച്ച്
പുണ്യ ഹത്യകള്‍ ധീരനായ്‌ ചൊല്ലണം

എന്‍റെ തോക്കിന്‍ തലപ്പത്ത് നിന്നും
തിരകള്‍ തീതുപ്പിയലറുന്നതിന്‍ മുന്‍പ്
തലകള്‍ താഴ്ത്തിക്കുനിഞ്ഞു ദൈവത്തിനെ
ഒടുവിലോര്‍ത്തു കരഞ്ഞതും ചൊല്ലണം

വിജനമായ നിരത്തിലങ്ങിങ്ങോളം
പടഹധ്വനികള്‍ ഉയര്‍ത്തി മുന്നേറുമ്പോള്‍
തടസമാണെന്ന് തോന്നിച്ചിടുന്നവ
ഞൊടിയില്‍ തട്ടിത്തകര്‍ത്തതും ചൊല്ലണം

മറുപുറം നിന്ന് പോരാടിടുന്നവര്‍
തെരുതെരെ എന്‍റെ മരണം രസിക്കുവാന്‍
നിറയുതിര്‍ത്തതും പിന്നെയെന്‍ തോക്കിനാല്‍
മരണയാത്ര ഗ്രഹിച്ചതും ചൊല്ലണം

കളകള്‍ പോലെ മുളച്ചു പൊന്തീടുന്ന
ഇളയ ബാല്യങ്ങള്‍ ഒട്ടനേകങ്ങളെ
പിഴുതെറിഞ്ഞതിന്‍ വേരുമുറിച്ചതും
വലിയപുണ്യമായവനോട് ചൊല്ലണം

നിറവും നോക്കും നടപ്പും സമൂഹവും
മതവുമോരോ കണത്തിലും ദൈവവും
സമരവര്‍ എന്ന് തോന്നുന്നുവെങ്കിലും
കടപുഴക്കി ഞാന്‍ എന്നതും ചൊല്ലണം

മരണമെന്നുടെ കൂടെ നടക്കുമ്പോള്‍
മതിമതി എന്ന് മനസ്സ് ചൊല്ലീടുമ്പോള്‍
മനസടക്കുവാന്‍ ഒരു വിനോദത്തിനായ്
തലകള്‍ തട്ടിക്കളിച്ചതും ചൊല്ലണം

നരകയാതനക്കിടയില്‍ മനസ്സിന്‍റെ
വ്യഥകള്‍ മാറ്റിടാന്‍ ഉല്ലാസമേകിടാന്‍
അബലനവനുടെ കൊച്ചു പെണ്മക്കളെ
പരിണയിച്ചു രസിച്ചതും ചൊല്ലണം


ഇനിയുമെന്തു ചെയ്യേണമീ ഭൂമിയില്‍
മരണശേഷം സുബര്‍ക്കത്തിലെത്തുവാന്‍
കൊടുമയെത്രയായീടിലും ചെയ്തിടാം
മനസുറപ്പായി നില്‍പ്പതും ചൊല്ലണം

മരണമെന്നെ ഗ്രഹിക്കുന്ന നേരത്ത്
തുണയായ് കൂടെ നീ ഉണ്ടാവുമെങ്കില്‍ ഞാന്‍
പ്രിയസഹോദരര്‍ തന്നുടെ തലകളും
ബലിയായ് അര്‍പ്പിക്കുമെന്നതും ചൊല്ലണം