Saturday 17 August 2013

തുടിപ്പ്

എന്‍റെ ചില്ലയില്‍ കൊഴിയാനായി നീ എന്നോരില മാത്രം.
വേനലിലും, മഴയിലും മഞ്ഞിലും
സുഖത്തിലും, ദുഖത്തിലും, വ്യാധിയിലും, ആധിയിലും
വന്നും പോയ്ക്കൊണ്ടുമിരിക്കുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും കാണുന്നു നിന്‍റെ മുഖം
ഒരു നിഴല്‍ പോലെ
എന്‍റെ പ്രതിച്ഛായ പോലെ നീ എന്നും
നീയില്ലാതെ ഞാനില്ലെന്നറിയുന്നു ഞാന്‍
ഉണര്‍ന്നെഴുന്നെക്കുമ്പോള്‍ , നിന്നെ കാണുമ്പോള്‍
എന്‍റെ ജീവന്‍റെ തുടിപ്പ് ഞാന്‍ അറിയുന്നു
നേര്‍ത്ത മഞ്ഞുപാളികള്‍ നിന്നെ മൂടുമ്പോഴും
മഴനൂലുകള്‍ എന്‍റെ കാഴ്ച മറക്കുമ്പോഴും
വെയിലില്‍ കരിഞ്ഞ്
സര്‍വ്വ ചരാചരങ്ങളും ഒടുങ്ങുമ്പോഴും
എന്‍റെ പ്രാര്‍ഥനകള്‍ നിനക്കുള്ളതായിരുന്നു
കാരണം നീയില്ലാതെ ഞാനില്ല
എന്‍റെ ചില്ലയില്‍ കൊഴിയാനായി
ഇന്ന് നീയെന്നോരില മാത്രം
എന്‍റെ ജീവനായി പ്രാര്‍ഥിക്കാന്‍
ഇവിടെ ഞാന്‍ മാത്രം.