Saturday 1 October 2016

ഒന്നും തീരുന്നില്ല


ആരും കേള്‍ക്കാത്ത നിലവിളിക്കപ്പുറം
ഒരു പെണ്ണിന്റെ തകര്‍ന്ന ഹൃദയവും
മുറിഞ്ഞ ദേഹവും
നിലച്ച ശ്വാസവും
വാവിട്ടലക്കുന്ന അമ്മയുടെ കണ്ണീരുമുണ്ട്
കടപ്പാട് : ഗൂഗിള്‍

ഭയത്തിന്റെ സൂചിയാല്‍
മുറുക്കിത്തുന്നിയ ചുണ്ടുകള്‍
മുകളിലേക്ക് കൂപ്പിയ കൈകള്‍
അന്നത്തെ അന്നത്തിനുള്ള പാച്ചിലില്‍
കുതിരയെപ്പോലെ മുന്നിലേക്ക്‌ മാത്രം
ഓടുന്ന പട്ടിണിപ്പാവങ്ങള്‍
അവരുടെ ഭീതിയാര്‍ന്ന കണ്ണുകള്‍

കൂത്തുപാവകള്‍, ഭരണത്തിന്റെ
വേട്ടപ്പട്ടികള്‍, ഒരൊറ്റ നോട്ടത്തിന്റെ
തീഷ്ണതയില്‍
ആലസ്യത്തിലേക്ക്‌ മടങ്ങുന്നവര്‍
വീര്യം നശിച്ചവര്‍

തലമൂടിക്കെട്ടി കയ്യാമത്തില്‍ കുടുങ്ങി
ഊരുചുറ്റുന്നവന്
ദേശമോ, ജാതിയോ മുഖമോ ഇല്ല
നാളെ അവന്റെ കണ്ണുകള്‍ പതിയുന്നത്
എവിടെ എന്നും അറിയില്ല

ഞാനും എന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നു
നിശബ്ദത ചിലപ്പോഴെങ്കിലും
ഒരു അദൃശ്യ കവചമാകുന്നു
കര്‍മ്മങ്ങള്‍ മാത്രം വാചാലമാകുന്നു
കാരണം എനിക്കറിയാം

ഒന്നും തീരുന്നില്ല

Friday 5 August 2016

മഴപ്പാട്ട്


കടപ്പാട് : ഗൂഗിള്‍
മഴ വന്നല്ലോ മഴ വന്നല്ലോ
തെരുതെരെ പെയ്യും മഴ വന്നല്ലോ
മഴവില്‍ കുടയും ചൂടിനടക്കും
അഴകിലൊരുങ്ങിയ മഴ വന്നല്ലോ

ചാലു മുറിച്ചും തോട് കവിച്ചും
പുഴയരുവികളില്‍ നീരു നിറച്ചും
പാട വരമ്പുകള്‍ തള്ളി മറിച്ചും
കുളിരു നിറക്കാന്‍ മഴ വന്നല്ലോ

പച്ചപ്പുല്‍കളെ മെല്ലെയുണര്‍ത്താന്‍
മീനുകള്‍ തോട്ടില്‍ പെറ്റ് നിറക്കാന്‍
വിണ്ടു കിടന്നൊരു ഭൂവിന്‍ വായില്‍
അമൃതായ് നിറയാന്‍ മഴ വന്നല്ലോ

ചറപറ പെയ്തും ചാറിയൊഴിഞ്ഞും
ഇടയില്‍ തെല്ലിടി മിന്നലെറിഞ്ഞും
മുറ്റം നിറയെ കടലായ് മാറ്റി
തോണിയിറക്കാന്‍ മഴ വന്നല്ലോ

പള്ളിക്കൂടം വിട്ടു കഴിഞ്ഞാല്‍
ബഹുവര്‍ണ്ണക്കുട ചൂടിനടക്കെ
കൂട്ടരോടൊപ്പം വീടുവരേക്കും
കൂട്ടു വരാനായ്‌ മഴ വന്നല്ലോ
കടപ്പാട് : ഗൂഗിള്‍

മഴ വന്നല്ലോ മഴ വന്നല്ലോ
തെരുതെരെ പെയ്യും മഴ വന്നല്ലോ
മഴവില്‍ കുടയും ചൂടിനടക്കും
അഴകിലൊരുങ്ങിയ മഴ വന്നല്ലോ















Sunday 3 July 2016

മറവിപ്പാടുകള്‍

കടപ്പാട്: ഗൂഗിള്‍
എത്ര കാതം അകലെ വിട്ടാലും
ഒരു പൂച്ചയെന്ന പോലെ തിരികെ വരുന്നു
നിന്‍റെ ഓര്‍മ്മകള്‍
തണുത്ത പ്രഭാതത്തിന്റെ നനുനനുപ്പില്‍
എന്‍റെ പുതപ്പിനടിയിലും ഞാനറിയാതെ
വന്ന്  കയറുന്നു നിന്‍റെ ഓര്‍മ്മകള്‍
തിമിര്‍ത്തു പെയ്യുന്ന മഴയില്‍
ഞാന്‍ അറിയാതെ വശം ചേരുന്ന കുടയുടെ
മറുവശത്ത് നിറയുന്നു നിന്‍റെ ഓര്‍മ്മകള്‍
ഇടവഴിയിലൂടെ നടക്കുമ്പോള്‍
വേലിക്കപ്പുറത്ത് നിന്നും മെല്ലെ
ചൂളമടിച്ച് വരാറുണ്ട് നിന്‍റെ ഓര്‍മ്മകള്‍
സ്കൂളിന്റെ ഇടനാഴികളില്‍
പുസ്ത്തകക്കെട്ടുകള്‍
മാറില്‍ ചേര്‍ത്ത് നടക്കുമ്പോള്‍ 
ഒളികണ്ണേറേല്‍ക്കാന്‍
തൂണില്‍ ചാരി നില്‍ക്കും നിന്‍റെ ഓര്‍മ്മകള്‍
എങ്കിലും ഞാന്‍ മറക്കാറുണ്ട് പ്രിയനേ
എന്‍റെ നഷ്ടത്തില്‍ തകര്‍ന്നുടൊഞ്ഞൊരു
നെഞ്ചും, നിലച്ചൊരു ഹൃദയവും..
ഓര്‍ക്കാന്‍, മറക്കാതിരിക്കാന്‍
നോവ്‌ തരുന്നൊരു നുള്ളല്‍ പാട്
കൈത്തണ്ടയില്‍ ഇന്നും
ഇല്ലാതെ വയ്യെന്നായിരിക്കുന്നു




Sunday 29 May 2016

മദ്യശാല


(കടപ്പാട് : ഗൂഗിള്‍)
ഒരു ഐസ് കട്ടയിലും വേഗത്തിലാണ്
നീയും ഞാനും തമ്മിലുള്ള ദൂരം
അപ്രത്യക്ഷ്മാകുന്നത്
പറയാവുന്നതില്‍ അപ്പുറവും പറഞ്ഞു തീര്‍ക്കുമ്പോള്‍
നിന്നെക്കാള്‍ അപരിചിതനാകുന്നു
എന്‍റെ അപരിചിതത്വം
നിറക്കുകയും, ഒഴിക്കുകയും
ഒരു വെറും ചര്യയാകുമ്പോള്‍
ഞാനും നീയും നമ്മുടെ മാത്രം
ലോകത്തിലേക്ക് ചുരുങ്ങുന്നു
ഇഴയകലങ്ങള്‍ തുന്നിച്ചേര്‍ക്കുന്ന
വാക്കുകളുടെ സൂചിമുനകള്‍
അഭിപ്രായ സ്വാതന്ത്രത്തിന്റെ
അഭിനവ ശരങ്ങളെ ചെറുക്കുമ്പോള്‍
വീണ്ടും നീയെന്‍റെ ചഷകങ്ങള്‍ നിറക്കുന്നു
ലോകത്തിന്‍റെ മുന്നില്‍ ചെവിയടച്ച്
ഞാന്‍ നിന്നിലേക്ക്‌ മാത്രം ശ്രദ്ധിക്കുന്നു
നീയെനിക്ക് വെറും ചുണ്ടുകളും
ഞാന്‍ ഒരൊറ്റ ചെവിയുമായി പരിണമിക്കുന്നു
പേരും, ജാതിയും, സ്ഥാനങ്ങളും
വഴിയില്‍ കളഞ്ഞു പോകുന്നു
അവസാന തുള്ളി വരെ
ഊറ്റിയെടുത്ത കുപ്പിയില്‍
ഒരു ബലിക്കാക്ക അടയാളം വെക്കുന്നു
അവസാനമെപ്പൊഴോ നമ്മള്‍
നന്ദി പോലും പറയാതെ
സ്വന്തം സ്വപ്നലോകത്തേക്ക്
മടക്കം തുടരുന്നു
മദ്യശാല വീണ്ടും
ചഷകങ്ങളുടെ കിലുക്കങ്ങള്‍

ശബ്ദമുഖരിതമാക്കുന്നു

Friday 12 February 2016

ജവാന്‍

വെടി ആദ്യം കൊണ്ടത് നെഞ്ചത്താണ്
ഹൃദയം കഷ്ടി രക്ഷപ്പെട്ടു
ഉന്നം തെറ്റിയതാകും
വല്ലാതെ പിഴക്കാത്തത് ഭാഗ്യം
അടുത്തത് ചെവിയില്‍
അതെ, ഇടത്തേതില്‍ തന്നെ
പറഞ്ഞുറപ്പിച്ച പോലെ
വലത്തുള്ള ആള്‍ പറയുന്നത്
(കടപ്പാട് : ഗൂഗിള്‍)
മാത്രമേ ഇനി കേള്‍ക്കേണ്ടൂ
മൂന്നാമത്തേത് കുറിക്കു തന്നെ
കാല്‍മുട്ടിന് തൊട്ടു മുകളില്‍
എല്ലും മാംസവും ചിതറി
കാല്‍ രണ്ടേ രണ്ടു ഞരമ്പില്‍ തൂങ്ങി
കണ്ണടക്കുന്നതിനു മുന്‍പ് കണ്ടു
കൂട്ടുകാരന്‍റെ ഹെല്‍മെറ്റില്‍
പറ്റിപ്പിടിച്ചൊരു ഇറച്ചിത്തുണ്ട്

നാളെ അമ്പലത്തില്‍ പോണം
ഒരു തുലാഭാരമുണ്ട് നേര്‍ച്ച
കദളിപ്പഴം കൊണ്ട്
അവളുടെ പ്രാത്ഥനയാണ്
അതിര്‍ത്തിയിലെ ഈ
നശിച്ച ജോലിയൊന്നു
നിര്‍ത്തിത്തരണേ എന്ന്
മൂന്നു റാത്തല്‍ ഇറച്ചി
ഡോക്ടര്‍ മുറിച്ചു കളഞ്ഞത് കൊണ്ട്
കാശ് ലാഭമായി ഏതായാലും
ഇനി നാട്ടുകാര് പറയുന്ന പോലെ
ഒന്ന് സുഖിക്കണം
പെന്‍ഷനും കൂടെ കുപ്പിയും ഉണ്ടല്ലോ!


(കവിത മഞ്ഞു മലകളില്‍ ദേശത്തിനായി ജീവന്‍ വെടിഞ്ഞ ധീര ജവാന്മാരുടെ ത്യാഗത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു)