Saturday 19 October 2013

അഭയം തേടി...

(കടപ്പാട് : ഗൂഗിള്‍ )
മലവെള്ളപ്പാച്ചിലില്‍
ഞാന്‍ പിടിച്ച കച്ചിത്തുരുമ്പുകള്‍
എല്ലാം എന്നെ ചതിച്ചു
പെരുമഴയത്ത് നനഞ്ഞോടി
നിന്‍റെ മരത്തിന്‍ കീഴില്‍
അഭയം തേടിയപ്പോള്‍
നീയുമെന്നെ വേശ്യ എന്ന് വിളിച്ചു.
ചളി പുരണ്ട ദേഹം കഴുകാന്‍
നദിയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ
പൂജാരികള്‍ എന്നെ ആട്ടിയോടിച്ചു
ഒരു നേരത്തെ വിശപ്പടക്കാന്‍
കൈ നീട്ടിയ എന്‍റെ നേരെ
നോട്ടുകള്‍ വീശി കൊതിപ്പിച്ച്
പലരും എന്‍റെ മുഴുപ്പളന്നു
അഭയം തന്നവര്‍ക്കെല്ലാം
പ്രതിഫലമായിരുന്നു വേണ്ടത്
എന്‍റെ ശരീരമെന്ന അപ്പക്കഷണങ്ങള്‍
വലിച്ചെറിഞ്ഞും, ചൂണ്ടയില്‍ കോര്‍ത്തും
ഇരപിടിച്ചു രസിച്ചു
എന്നിട്ടും മതിവരാതെ ബാക്കി
പച്ചക്ക് തിന്നു
ചോര കുടിച്ചു ദാഹമൊടുക്കി
ജരാനരകള്‍ ബാധിച്ച മനസ്സും
തളര്‍ന്ന മനസ്സുമായ്
ഞാനിന്നും പാതിവഴിയില്‍
അപകടങ്ങള്‍
പതിയിരിക്കുന്നതറിയുന്നുവെങ്കിലും
പോവാതെ വയ്യല്ലോ
എനിക്കായി അവിടെ കാത്തിരിപ്പുണ്ട്
ഒരു വിധി ക്ഷമയോടെ
എനിക്കായി മാത്രം
മറ്റുദ്ദേശങ്ങള്‍ ഒന്നുമില്ലാതെ
എന്നെ വരവേല്‍ക്കാന്‍
എന്നെ തഴുകാന്‍
എന്നെ തലോടാന്‍
എന്നെ താരാട്ടി ഉറക്കാന്‍
ഞാന്‍ കാക്കുന്നത് ആ നിമിഷത്തെ ആണ്
എനിക്ക് ഒന്നുറക്കെ കരയണം
മനസ്സിന്‍റെ മരവിപ്പ് മാറാന്‍
പിന്നെ ഉറങ്ങണം
സ്വസ്ഥമായി, സ്വൈരമായി
ഇനി ഉണരാതിരിക്കാന്‍


സ്ത്രീയുടെ ചാരിത്രശുദ്ധിയുടെ ഉറവിടം തേടിയുള്ള ഒരു യാത്രയാണീ കവിത. പുരുഷ മേധാവിത്വം വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും അഴിഞ്ഞാടുന്ന ഒരു സമൂഹത്തില്‍ സ്ത്രീയുടെ ചാരിത്രം പുരുഷ പ്രജകളുടെ ഒരു ചെറു കനിവ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ഇന്നത്തെ പല നിത്യപീഡന പരമ്പരകളും ചൂണ്ടിക്കാണിക്കുന്നത്. സത്യങ്ങളെ വളച്ചൊടിച്ചും, പണം ധൂര്‍ത്തടിച്ചും, ചൂഷകര്‍ ജീവിതം ആനന്ദിച്ചാസ്വദിക്കുമ്പോള്‍ ചൂഷിതര്‍ക്ക് മുന്നിലെ ഏക ആശ്വാസം മരണം എന്നതും ഒരു സത്യമായി നിലനില്‍ക്കുന്നു. ( e മഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിത)


4 comments:

  1. എനിക്ക് ഒന്നുറക്കെ കരയണം
    മനസ്സിന്‍റെ മരവിപ്പ് മാറാന്‍
    പിന്നെ ഉറങ്ങണം
    സ്വസ്ഥമായി, സ്വൈരമായി
    ഇനി ഉണരാതിരിക്കാന്‍

    Nalla kavitha.

    ReplyDelete
  2. ചില വിധികള്‍!!

    ReplyDelete
    Replies
    1. വരവിനും, വായനക്കും നന്ദി ആര്‍ഷ.

      Delete