Tuesday 4 June 2013

ഉത്തരാധുനിക ഭ്രാന്തന്‍

 (1)

ഒരു കൊച്ചു മോഹത്തിന്‍ ചിറകേറി ഞാനും
കവിതകളെഴുതിത്തുടങ്ങി
ഒരുപാടു കാലമെന്‍ മനതാരില്‍ സൂക്ഷിച്ചു
പലതും ഞാന്‍ പാടിത്തുടങ്ങി
മനസ്സും ഹൃദയവും മുഴുക്കെത്തുറന്നപ്പോള്‍
മധുരമായ് വാക്കുകളോഴുകി
മിഴികള്‍ തുറക്കാതെ ഒരു വാക്കും മൊഴിയാതെ
പ്രിയരെന്നെ മെല്ലെ തഴഞ്ഞു
എന്‍റെ കവിതയെ തള്ളിപ്പറഞ്ഞു !

(2)

അനിവാര്യമായ മാറ്റത്തോടെ
ഞാന്‍ പിന്നെയും എഴുതിത്തുടങ്ങി
ഹൃദയവികാരങ്ങളെ പൂട്ടിയിട്ട്
നാല് കട്ടിപ്പുസ്തകങ്ങള്‍ തന്‍ വരികള്‍
വരികള്‍ക്കുള്ളില്‍ ഒളിപ്പിച്ച്
തോലിക്കട്ടിക്കൊത്ത തെറിയും ചേര്‍ത്ത്
ഒരു പ്രഹേളിക തീര്‍ത്തു
എരിവും പുളിയും കുറയാതിരിക്കുവാന്‍
ശ്ളീലമല്ലാത്തതൊക്കെയും കുറിച്ചു
അര്‍ത്ഥവും മാനവും കാണുന്നവരുടെ കണ്ണിലല്ലേ?
തിരഞ്ഞും, തിരിയാതെയും നട്ടം തിരിഞ്ഞും
നാണം കെടാതിരിക്കാന്‍ നന്നെന്ന് പറഞ്ഞും
ഒരു നിര ആളുകള്‍ ,
അതില്‍ എന്നെ തള്ളിപ്പറഞ്ഞവരും മുന്‍ നിരയില്‍ !
അഭിനന്ദനങ്ങളുടെ കുത്തൊഴുക്കില്‍ പിന്നെ ഞാന്‍
എന്‍റെ ചങ്ങാടം തുഴഞ്ഞു എങ്ങോട്ടെന്നറിയാതെ മുന്നോട്ട്... !

(3)

 ഇന്ന് ഞാന്‍ എന്‍റെ മാളികയിലെന്‍ കണ്ണാടി കണ്ടു
ഞാന്‍ നഗ്നനെന്നു തിരിച്ചറിഞ്ഞു
അപ്പോള്‍ അവര്‍ കണ്ട വസ്ത്രങ്ങളോ?
മതിമാനാരാണെന്ന് ശങ്കിച്ചുപോയി ഞാന്‍
ചിത്തഭ്രമം രക്തത്തിലലിയാത്ത
ഞാന്‍ തന്നെയാണിവിടെ ഭ്രാന്തന്‍
വേറിട്ട്‌ നില്‍ക്കുന്ന ഭ്രാന്തന്‍
ഇനിഞാന്‍ ഒന്ന് പൊട്ടിച്ചിരിച്ചോട്ടെ
ഒരു ഭ്രാന്തന്‍ ചിരി....
ഹഹഹഹഹ........






3 comments:

  1. ഇനി ചിരിയ്ക്കാം..

    ReplyDelete
    Replies
    1. പൊട്ടിച്ചിരി തന്നെ ആയ്ക്കോട്ടെ!

      Delete
  2. അര്‍ത്ഥവും മാനവും കാണുന്നവരുടെ,എഴുതുന്ന വേള കവിയുടെ മനസ്സു എല്ലാവരെക്കാളും ഉയരത്തിലാണ്.വരികള്‍ വ്യത്യസ്തം .

    ReplyDelete