Wednesday, 11 September 2013

ഓര്‍മയിലെ മെഴുകുതിരിനാളങ്ങള്‍

കനലും കരിയും ഒരു പിടിച്ചാരവും
പിടയും ശരീരങ്ങളതിനുള്ളിലും
കരളും കരഞ്ഞു പോം ഹൃദയമുള്ളോരുടെ
കണ്ണുകളറിയാതെ സജലമാകും
നാലുപാടും കേട്ടയാ വിലാപങ്ങള്‍
ഒക്കെയും നഷ്ടങ്ങളോതിടുന്നു
കേള്‍ക്കുവോരൊക്കെയും ഞെട്ടലിന്നുള്ളിലും
പൊട്ടിക്കരഞ്ഞാര്‍ത്തു വിലപിക്കുന്നു

അന്നും പ്രഭാതത്തിന്‍ പൊന്കിരണങ്ങളില്‍
മുങ്ങിക്കുളിച്ചു പ്രസന്നരായി
പ്രൌഡിയോടിത്തിരി ഗര്‍വ്വോടെയും തല
പൊന്തിച്ചു നിന്നു മഹാമേരുകള്‍
നഗരത്തിന്‍ മധ്യത്തില്‍ നഗരത്തിന്നടയാള-
സ്തംഭങ്ങള്‍ രണ്ടുമുയര്‍ന്നുന്നിന്നു
ലോകത്തെയാകെ നിയന്ത്രിക്കുമക്കൈകള്‍
ലോകത്തിന്‍ കേന്ദ്രമെന്നോതി നിന്നു

നഗരത്തിന്‍ പലകോണില്‍ നിന്നുമാള്‍ക്കാര്‍പല
പണികള്‍ തുടങ്ങാനായ് ഒത്തുചേര്‍ന്നു
മരണമിന്നാണെന്നറിയുകില്ലാര്‍ക്കുമേ
മടിയില്ലാതിവിടെക്ക് വന്നുചേര്‍ന്നു
പരിതാപമെന്നേ ഞാന്‍ പറയുന്നുള്ളൂ സ്വന്തം
പതിനാറടുക്കുന്നതാര്‍ക്കറിയും !
പറവകള്‍ പോലെ പ്രദക്ഷിണം വക്കുന്നു
പവനന്റെ ചിറകിലായ് പതിനായിരം
കടപ്പാട് : ഗൂഗിള്‍

രണ്ടു വിമാനങ്ങള്‍ വന്നടുത്തൂ തെല്ലും
സംശയമില്ലാതെ ഇരു വശത്തും
അവയുടെ ചിറകുതന്‍ പിന്നില്‍ തിളങ്ങിയ
പകയിരമ്പും മനമാര്‍ നിനച്ചു
ഞെട്ടിക്കുമാറൊരു ശബ്ദമാദിക്കിനെ
പെട്ടെന്ന് കെട്ടിപ്പുണര്‍ന്നു വീഴ്ത്തി
കേട്ടവര്‍ കാഴ്ചയത് കണ്ട ക്ഷണത്തിലേ
സ്തബ്ദരായ് നിന്നുപോയ് സ്തംഭിച്ചുപോയ്

വല്ലഭന്‍മാരുടെ നെഞ്ചിനു നേര്‍
തൊടുത്തസ്ത്രങ്ങള്‍ക്കുന്നം പിഴച്ചതില്ല
ഒറ്റയിടിക്ക് തകര്‍ത്തു നീങ്ങി വെറും
കെട്ടിടമല്ലേറെ സ്വപ്നങ്ങളെ
മുട്ടിയിടിച്ചു തുടച്ച് നീക്കി ലോക-
മുറ്റു നോക്കും മഹാ സംഭവത്തെ
തെല്ലു നേരം കൊണ്ടമര്‍ന്നടിഞ്ഞു
അഹംഭാവവും തലപോലുരുണ്ടു മണ്ണില്‍

ചിതറിയോടും ജനങ്ങളുടെയുള്ളില്‍
ചകിതമാം ഭാവങ്ങള്‍ പ്രതിഫലിച്ചു
നിലവിളിയാകെ പ്രതിധ്വനിച്ചു
നഗര വീഥികള്‍ രണഭൂമി പോലെയായി
കല്‍കൂമ്പാരമുള്ളില്‍ പിടഞ്ഞുതീര്‍ന്നു
വിധിയുടെ ബലിയാടുകള്‍ പലരും
വികൃതിയുടെ ബാക്കി അനുഭവിക്കാന്‍
വിധിയുള്ളവര്‍ മാത്രം മുന്നില്‍ നിന്നു

തലകള്‍ തിരഞ്ഞു നടന്നിടുന്നു ചിലര്‍
തലയില്‍ കൈവച്ചു കരഞ്ഞിടുന്നു
പ്രാര്‍ത്ഥിച്ചു നെഞ്ചില്‍ കൈ വയ്ക്കുന്നവര്‍
പ്രാര്‍ത്ഥിച്ചതുള്ളിലായ് ആര്‍ക്കുവേണ്ടി?
ആര്‍ത്തു  കരയുന്നു ഒരുപെണ്‍കിടാവു തന്‍ 
പ്രിയനുടെ മൃതശരീരം പുണര്‍ന്നും
ആശകൈവെടിയാതെ മറ്റൊരാള്‍ പിന്നെയും
നോക്കി നടക്കുന്നു തന്‍ പ്രാണനെ!

നോക്കിയാല്‍ കാണുന്ന ദിക്കുകളിലൊക്കെയും
നാശങ്ങള്‍ മാത്രമേ കാണ്മതുള്ളൂ
ആശയങ്ങള്‍ തീരെച്ചേരാതെയായിടില്‍
ദേഷ്യക്കളങ്ങള്‍ വരക്കണമോ?
വേട്ടയാടുന്നവന്‍ വേട്ടയാടപ്പെട്ട
കാഴ്ചകള്‍ എങ്ങും വരച്ചു കാട്ടേ
കാലദോഷത്തിനാല്‍ ക്ഷീണിച്ച നാമാട്ടെ
ഭാഗ്യദോഷത്തിന്നടിമകളോ!

ഇന്നുമെന്‍ ഓര്‍മ്മയില്‍ തങ്ങിടുന്നു
വിധി ചൊന്നരാ ദിവസത്തിലെ കാഴ്ചകള്‍
കത്തിച്ചു പ്രാര്‍ത്ഥിച്ച തിരികളെന്തേ മെല്ലെ
കത്തിയെരിയുന്നു ശാന്തിയോടെ
തിരികള്‍ ചൊല്ലുന്നതും കേള്‍ക്കുന്നു ഞാന്‍
കത്തിത്തീരട്ടെ വാശിവിദ്വേഷങ്ങളും
കത്തിയൊടുങ്ങവേ കാണിച്ച വെട്ടത്തില്‍
കണ്ടുഞാന്‍ വെണ്പ്രാക്കള്‍ തന്‍ പറക്കല്‍.....



(സെപ്തംബര്‍ 11വേള്‍ഡ്  ട്രേഡ് സെന്റര്‍ അനുസ്മരണം )


രാഷ്ട്രീയം (ഒരു TP അനുസ്മരണം)

ചുടുചോര നുരയുന്ന തെരുവുകളിലാകെയും
പടനിലത്തിന്റെ വിഭ്രാന്തിയില്ല
ഉള്ളതാനെങ്കിലോ നീന്തിത്തുടിക്കാ-
നൊരുങ്ങുന്ന കുഞ്ഞിനൊക്കും കൌതുകം
നാളെ ഈ ഞാനും ഒടുങ്ങും സഖേ
ബലിക്കല്ലിലെന്‍ തല നീ ചവിട്ടിപ്പിടിക്കും
മഴുവിന്‍ തണുപ്പെന്റെ കണ്ഠം മുറിക്കുമ്പോള്‍
ചിരി നിന്റെയാണെന്നും ഞാനറിയും

അറിയാത്തവര്‍ക്കാത്മഹത്യയാണെങ്കിലും
 ഹൂതിയാണറിവേറി വന്നവര്‍ക്ക്
പിന്നില്‍ വിലപിച്ചു നിലവിളിക്കുന്നോര്‍ക്ക്
വിലപിക്കാനുതകുന്നോരോര്‍മ്മ മാത്രം
നിലനില്‍ക്കും ഞാനെന്നു മനസ്സ് ചൊല്ലുമ്പോഴും
മറകൂട്ടി എന്തേ മറച്ചു വെപ്പൂ
മറവിയില്‍ മായാതെ മരണത്തിന്‍ ശേഷവും
മധുരമാമോര്‍മ്മകള്‍ മിഴിയിതളില്‍

വരുമെന്റെ കാലമെന്നുയരെ വിളിക്കുമ്പോള്‍
വരവേല്പൂ അന്ത്യത്തെ ഞാനീ വഴി
വരവാട്ടെ എന്നെ പിരിയാതിരിക്കാനായ്
വഴികേള്‍പ്പൂ എന്‍റെ സതീര്‍ത്ഥരോടായ്
വഴികള്‍ പിരിഞ്ഞാലും പ്രിയസുഹൃത്തെ നീയെന്‍
പ്രിയനായിതന്നെ നിലകൊള്ളണം
ചിന്തയും തത്വവും ഭിന്നമാണെങ്കിലും
നാവിലെല്ലാം നാടിന്‍ നന്മ മാത്രം

നാളെയും നേരം പുലരുമെന്നും നാട്
നമ്മുടെതാണെന്നുമോര്‍ക്കണം നാം
പണിയുന്നു നാം നമുക്കായ് തന്നെ നരകവും
സ്വര്‍ഗമെന്തേ പണിയാനമാന്തം
ചോരചിന്തേണ്ടനാള്‍ ചോരയില്ലെങ്കിലോ
സിരകളില്‍ ആവേശമില്ലെങ്കിലോ
ചുടുവിയര്‍പ്പോഴുകേണ്ട കാലത്തോഴുക്കിയ
ചോരച്ചാല്‍ വിലയും അറിഞ്ഞിടേണം !

Saturday, 17 August 2013

തുടിപ്പ്

എന്‍റെ ചില്ലയില്‍ കൊഴിയാനായി നീ എന്നോരില മാത്രം.
വേനലിലും, മഴയിലും മഞ്ഞിലും
സുഖത്തിലും, ദുഖത്തിലും, വ്യാധിയിലും, ആധിയിലും
വന്നും പോയ്ക്കൊണ്ടുമിരിക്കുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും കാണുന്നു നിന്‍റെ മുഖം
ഒരു നിഴല്‍ പോലെ
എന്‍റെ പ്രതിച്ഛായ പോലെ നീ എന്നും
നീയില്ലാതെ ഞാനില്ലെന്നറിയുന്നു ഞാന്‍
ഉണര്‍ന്നെഴുന്നെക്കുമ്പോള്‍ , നിന്നെ കാണുമ്പോള്‍
എന്‍റെ ജീവന്‍റെ തുടിപ്പ് ഞാന്‍ അറിയുന്നു
നേര്‍ത്ത മഞ്ഞുപാളികള്‍ നിന്നെ മൂടുമ്പോഴും
മഴനൂലുകള്‍ എന്‍റെ കാഴ്ച മറക്കുമ്പോഴും
വെയിലില്‍ കരിഞ്ഞ്
സര്‍വ്വ ചരാചരങ്ങളും ഒടുങ്ങുമ്പോഴും
എന്‍റെ പ്രാര്‍ഥനകള്‍ നിനക്കുള്ളതായിരുന്നു
കാരണം നീയില്ലാതെ ഞാനില്ല
എന്‍റെ ചില്ലയില്‍ കൊഴിയാനായി
ഇന്ന് നീയെന്നോരില മാത്രം
എന്‍റെ ജീവനായി പ്രാര്‍ഥിക്കാന്‍
ഇവിടെ ഞാന്‍ മാത്രം.




Wednesday, 12 June 2013

ചിന്താ ബന്ധനം !

പ്രണയമാദ്യം കൊതിപ്പിച്ച നാളില്‍ ഞാന്‍
പൊഴികള്‍ ചൊല്ലി പഠിപ്പിച്ചു ചിന്തയെ
മനസ്സിനിരുളറക്കുള്ളില്‍  തഴുതിട്ട്
പെരിയ താഴാല്‍ ഉറപ്പിച്ചു താക്കോലില്‍
വലിയ നുണയുടെ കല്ലൊന്നു ബന്ധിച്ച്
മനസ്സിനാഴത്തില്‍ മെല്ലെ അടക്കവേ
തെല്ലു വിറയാര്‍ന്ന കൈകളാലൊരുപിടി
മണ്ണ് വിതറി ഞാന്‍ മെല്ലെ നടന്നുപോയ്‌

കാലമേറെ കഴിഞ്ഞുപോയ്‌ നാളുകള്‍
എണ്ണിയെണ്ണിക്കടന്നു വഴികളും
മെല്ലെ ഞാന്‍ വന്നു വഴിപിഴച്ചാവഴി
കണ്ടു പഴയയാ കാരാഗൃഹത്തെയും
എന്‍റെ കൈകളാല്‍ പൂട്ടിയ താഴിനെ
എന്‍റെ കൈകളാല്‍ തന്നെ ഞാന്‍ ഭേദിച്ചു
ഉള്ളില്‍ മേല്ലെയുറങ്ങിക്കിടോന്നോരെന്‍
ചിന്തയെ മെല്ലെ വാരിപ്പുണര്‍ന്നു ഞാന്‍

മെല്ലെ മെല്ലെത്തഴുകിത്തലോടവേ
പിന്‍കഴുത്തിലായ് കേട്ടു നിശ്വാസങ്ങള്‍
പിന്നെയാകെ നനപ്പിച്ചു മേനിയെ
മെല്ലെ മെല്ലെ തുളുമ്പുന്ന കണ്ണുകള്‍
പിന്നില്‍ വന്നൊരു ചോദ്യശരത്തില്‍ ഞാന്‍
മെല്ലെ വീണു പരിക്കേറ്റു ഭൂമിയില്‍
എന്നെ എന്തിനായിങ്ങനെ വഞ്ചിച്ചു
നല്ലനാളുകള്‍ കാണ്മാനയക്കാതെ

ഒന്നുമൊന്നുമേ ചൊല്ലുവാനില്ലാതെ
വിങ്ങിഞാനും വിതുംബുവാന്‍ വയ്യാതെ
കണ്ണില്‍ മിന്നി വിഷാദത്തിന്‍ ഭാവങ്ങള്‍
പിന്നെയോതി വിറയ്ക്കുന്ന ചുണ്ടാലെ
നിന്നെയല്ലാതെയാരെയും ഈ വിധം
കണ്ടുപ്രേമിച്ചതില്ലെന്നറിയുക
വേണ്ടെനിക്കെന്റെ ഹൃത്തിലായ് വേറൊരാള്‍
നിന്നെ മാത്രം പ്രതിഷ്ഠിച്ചോരീയിടം

നിന്നെ മറ്റൊരാള്‍ കൊണ്ടുപോയീടുകില്‍
പിന്നെ ഞാനില്ല എന്റെയസ്ഥിത്വവും
വീണ്ടുമെന്റേത് മാത്രമായ് തീരുക
നീ പിഴക്കാതെ നോക്കുക നീ തന്നെ
നല്ലനാളുകള്‍ വാഴുവാന്‍ നിന്നെ ഞാന്‍
വീണ്ടുമീ മുറിക്കുള്ളില്‍ അടക്കട്ടെ
സ്വര്‍ണവാതിലും താഴും ഘടിപ്പിച്ച്
പഞ്ഞി മേഘക്കിടക്കയുമേകിടാം

എന്‍റെ ഉള്ളിലായെരിയുന്ന നോവിനെ
മേല്ലെയുള്ളില്‍ അടക്കിപ്പിടിച്ചു ഞാന്‍
പിന്നെയും പാവമാമൊരു ചിന്തയെ
മേല്ലെയുന്തിയകത്താക്കി പയ്യെഞാന്‍
പൊട്ടുവീഴാത്ത പൊന്നിന്റെ താഴിനാല്‍
കെട്ടുറപ്പോടെ ബന്ധിച്ചു താക്കോലില്‍
കല്ലുകെട്ടി ചുഴറ്റി യെറിഞ്ഞപ്പോള്‍
കണ്ണുരണ്ടും നിറഞ്ഞതും കണ്ടു ഞാന്‍














Tuesday, 11 June 2013

ഒറ്റ മരം

കാട്ടു വേനല്‍ ഉണക്കി ക്കരിച്ചോരെന്‍
നേര്‍ത്ത മേനിയെ നോക്കിഞാന്‍ നില്‍ക്കവേ
കടപ്പാട് : ഗൂഗിള്‍
ഓര്‍ത്തുപോയതെന്‍ നല്ലകാലത്തില്‍ ഞാന്‍
പൂത്തു നിന്നതും കായ്കള്‍ പഴുത്തതും

ചുറ്റിയെന്നെക്കളിച്ച കിടാങ്ങളും
നൃത്തമാടുന്ന വണ്ടും ശലഭവും
ഒക്കെയിന്നെന്റെ ഓര്‍മയില്‍ മാത്രമായ്
സ്വപ്നമാണെന്ന്  തോന്നും വിധത്തിലായ്

മന്ദമാരുതനെന്‍ ഇലച്ചാര്‍ത്തിലൂ-
ടൊന്നു കയ്യാല്‍  തഴുകിക്കടന്നുപോയ്
മെല്ലെ ഞാനുമുലഞ്ഞുപോയ് നാണത്താല്‍
കുഞ്ഞുപൂക്കള്‍ കൊഴിച്ചു ചിരിച്ചു ഞാന്‍

ചുറ്റുമുള്ളോരെന്‍ കൂട്ടു മരങ്ങളില്‍
e - മഷി
മുറ്റുനിന്നതില്‍ ഒട്ടനേകങ്ങളും
വെട്ടിമാറ്റുന്ന കാഴ്ചകള്‍ കണ്ടു ഞാന്‍
ഞെട്ടലോടെ കഴിച്ചെന്‍ ദിനങ്ങളും

പിന്നെയേറെ കടന്നുപോയ് നാളുകള്‍
കണ്ടു തീരാത്ത കാഴ്ചകള്‍ കണ്ടു ഞാന്‍
കണ്ടു തീരുവാന്‍ വേണ്ടിവിധിച്ചതും
വേണ്ടെതില്ലെന്നു തോന്നീ മനസ്സിലും

വെട്ടിവെട്ടിയരിഞ്ഞു കളയുന്നു
തട്ടിയാകെ നിരത്തിപ്പണിയുന്നു
പത്തു പന്ത്രണ്ടു വീടുകള്‍ മേല്‍ക്കുമേല്‍
പച്ചയെന്ന നിറമാകെ മായുന്നു

വെച്ചുകൂട്ടുന്നു  മണ്ണിന്‍റെ ചട്ടിയില്‍
കൊച്ചു ചെടികളെ കാഴ്ച്ചക്കായ്  ചുറ്റുമായ്‌
ഉപ്പിലിട്ടവയാകില്ല  ഉപ്പുപോ-
ലെന്ന ചൊല്ലും മറന്നുപോയ്‌ കാണുമോ

ഇന്നുഞാനീ മതിലിന്നരികത്ത്
നിന്നു ചുറ്റും തിരഞ്ഞു നോക്കീടവേ
കുഞ്ഞു തൈകളല്ലാതെയൊരു മര-
മില്ല കണ്ണുകള്‍ പായുന്ന ദൂരത്തില്‍

താപമേറി വരുന്നു ദിനം തോറും
സൂര്യദേവനും നീരസമാര്‍ന്നുവോ
താങ്ങുവാനെനിക്കേറെനാളാവില്ലെ-
ന്നോര്‍മ്മയെന്നെയിന്നേറെ തളര്‍ത്തുന്നു

നല്ലനാളുകള്‍ പോയ്മറഞ്ഞീടുവാന്‍
കര്‍മ്മമത്തരം ചെയ്തില്ല ഞാന്‍ പിന്നെ
എന്തിനെന്നെ പരീക്ഷിപ്പതീവിധം
എന്ന് ഞാന്‍ ചോദിച്ചീടുന്നതോ പിഴ

വെട്ടി മാറ്റിയെന്‍ വേദന നിര്ത്തീടാന്‍
ഒട്ടു പാടുണ്ടോ മനിതരെ തോന്നിക്കാന്‍
എത്രകാലമെന്‍ കാലമെന്നറിയാതെ
ചത്തു ജീവിച്ച്ചിടാന്‍ വയ്യെന്നറിയുക

ഓര്‍ത്തു ജീവിക്കുവാനുണ്ടോര്‍മ്മക്കൂട്ടിലായ്
ഒട്ടനേകം ഹരിതമാം ഓര്‍മ്മകള്‍
കണ്‍തുറന്നീടാന്‍ ഭയമുണ്ടെനിക്കിന്നു
മെന്ന സത്യം മറച്ചിടുന്നില്ല ഞാന്‍

എത്രയെത്ര ജനനങ്ങള്‍ കണ്ടുഞാന്‍
ഒട്ടനേകം മരണ ദുഖങ്ങളും
ഏത്തണേയെന്‍ മരണമിനിവേഗം
എന്നൊരാശയില്‍ ഞാനും കഴിയുന്നു












Friday, 7 June 2013

രോഗാതുരന്‍

മൃഗമുറങ്ങിക്കിടക്കും മനസ്സിലായ്
നിറയെ  മുറിവുകള്‍ കോറിക്കിടക്കവേ
 ( കടപ്പാട് : ഗൂഗിള്‍ )
ചെറു തിരകള്‍ക്കു തീര്‍ക്കുവാനാകുമോ
തുടിതിമര്‍ക്കും കടലില്ലലോസരം

കൊടിയ വേനല്‍ , കിനാവില്‍ തളിര്‍ത്തോരാ
ചെടിയെ മെല്ലെ കരിച്ചു ചുടുമ്പോഴും
മനസ്സു തെല്ലും പിടഞ്ഞില്ലോരിക്കലും
കരളുറപ്പോടെ കണ്ടുനിന്നപ്പോഴും

പകലുമാറി ഇരുളിന്നെയും കാത്ത്
പലരുമീനിഴല്‍ പുറകില്‍ ഒളിക്കുന്നു
വദനസുന്ദരം തന്‍റെ പുറകിലായ്
പലവിധം മുഖം ഭയമുണര്‍ത്തീടുന്നു

മറവി തന്നില്‍ മറച്ചു ഞാന്‍ എന്നുടെ
പിറവി തന്‍റെ പുറകിലെ പുണ്യവും
മതിമറന്നു ഞാന്‍ ആസ്വദിച്ചാടിയീ
ചടുല ജീവിതം ദോഷമാമീവിധം

പുറകെ വന്നവര്‍ ഏറെ ഉണ്ടായെന്റെ
പുറകില്‍ നിന്നും കളിച്ചു രസിച്ചവര്‍
ഇവിടെ ഇന്നുഞാന്‍ എകനായീടുന്നു
പതനമീവിധം പൂര്‍ണമായീടുന്നു.

ഇനിയുമെന്നില്‍ ഭയം ബാക്കിയില്ലെന്ന
തറിയുകെന്നെ നീ നിന്‍ കൂടെ കൂട്ടുക
മരണമെന്തിനീ ഓരോദിനത്തിലും
മതിയെനിക്കിനീ നൊന്തു മരിക്കലും

വിട വിട എന്ന് ചെല്ലുന്നത് കേള്‍ക്കാന്‍
ഇനിയുമാരുമെന്‍ കൂടെയില്ലെന്നതും
അറിയുക നീ മനം നൊന്തു കേഴുവാന്‍
മനിതരില്ലിനി ഭൂവില്‍ എനിക്കായി

( ഒരു എയിഡ്സ് രോഗിയുടെ മനോവ്യാപാരങ്ങളിലൂടെ )













Tuesday, 4 June 2013

ഉത്തരാധുനിക ഭ്രാന്തന്‍

 (1)

ഒരു കൊച്ചു മോഹത്തിന്‍ ചിറകേറി ഞാനും
കവിതകളെഴുതിത്തുടങ്ങി
ഒരുപാടു കാലമെന്‍ മനതാരില്‍ സൂക്ഷിച്ചു
പലതും ഞാന്‍ പാടിത്തുടങ്ങി
മനസ്സും ഹൃദയവും മുഴുക്കെത്തുറന്നപ്പോള്‍
മധുരമായ് വാക്കുകളോഴുകി
മിഴികള്‍ തുറക്കാതെ ഒരു വാക്കും മൊഴിയാതെ
പ്രിയരെന്നെ മെല്ലെ തഴഞ്ഞു
എന്‍റെ കവിതയെ തള്ളിപ്പറഞ്ഞു !

(2)

അനിവാര്യമായ മാറ്റത്തോടെ
ഞാന്‍ പിന്നെയും എഴുതിത്തുടങ്ങി
ഹൃദയവികാരങ്ങളെ പൂട്ടിയിട്ട്
നാല് കട്ടിപ്പുസ്തകങ്ങള്‍ തന്‍ വരികള്‍
വരികള്‍ക്കുള്ളില്‍ ഒളിപ്പിച്ച്
തോലിക്കട്ടിക്കൊത്ത തെറിയും ചേര്‍ത്ത്
ഒരു പ്രഹേളിക തീര്‍ത്തു
എരിവും പുളിയും കുറയാതിരിക്കുവാന്‍
ശ്ളീലമല്ലാത്തതൊക്കെയും കുറിച്ചു
അര്‍ത്ഥവും മാനവും കാണുന്നവരുടെ കണ്ണിലല്ലേ?
തിരഞ്ഞും, തിരിയാതെയും നട്ടം തിരിഞ്ഞും
നാണം കെടാതിരിക്കാന്‍ നന്നെന്ന് പറഞ്ഞും
ഒരു നിര ആളുകള്‍ ,
അതില്‍ എന്നെ തള്ളിപ്പറഞ്ഞവരും മുന്‍ നിരയില്‍ !
അഭിനന്ദനങ്ങളുടെ കുത്തൊഴുക്കില്‍ പിന്നെ ഞാന്‍
എന്‍റെ ചങ്ങാടം തുഴഞ്ഞു എങ്ങോട്ടെന്നറിയാതെ മുന്നോട്ട്... !

(3)

 ഇന്ന് ഞാന്‍ എന്‍റെ മാളികയിലെന്‍ കണ്ണാടി കണ്ടു
ഞാന്‍ നഗ്നനെന്നു തിരിച്ചറിഞ്ഞു
അപ്പോള്‍ അവര്‍ കണ്ട വസ്ത്രങ്ങളോ?
മതിമാനാരാണെന്ന് ശങ്കിച്ചുപോയി ഞാന്‍
ചിത്തഭ്രമം രക്തത്തിലലിയാത്ത
ഞാന്‍ തന്നെയാണിവിടെ ഭ്രാന്തന്‍
വേറിട്ട്‌ നില്‍ക്കുന്ന ഭ്രാന്തന്‍
ഇനിഞാന്‍ ഒന്ന് പൊട്ടിച്ചിരിച്ചോട്ടെ
ഒരു ഭ്രാന്തന്‍ ചിരി....
ഹഹഹഹഹ........






Monday, 3 June 2013

ഓര്‍ക്കേണ്ടതിലേക്ക്...

മുലപ്പാല്‍ നുണയേണ്ട പ്രായത്തില്‍ മക്കളെ
മുലകീറി ചോര രുചിപ്പിച്ചിട്ടുന്മാദ
നൃത്തം ചവിട്ടിച്ചിടുന്നതിന്‍ പിറകിലായ്‌
ചുടുചോര മണമാല്‍ കൊതിപ്പിച്ച്ചിടുന്നിവര്‍
ചടുലമായ് ചുവടുകള്‍ വെച്ചതിന്നപ്പുറം
ഉടലില്‍ തുടിച്ചിടാന്‍ ഉയിര്‍ നീണ്ടു നില്‍ക്കുവാന്‍
മെല്ലെ തുറക്കുന്ന വായ്‌ നനച്ചീടുവാന്‍
പിന്നെയും നീട്ടുന്നു ചോരത്തുടങ്ങളെ
കണ്കെട്ട് കാട്ടി ചിരിക്കുന്നു ചിന്തുന്ന
ചോരയില്‍ നീന്തിയിട്ടാടിത്തിമര്‍ക്കുന്നു

ഒരുനാള്‍ നിന്‍ ചോരയും ചേരുമീകൂട്ടില്‍
അമ്മയെ നോക്കാതെ അമ്മിഞ്ഞനുകരാതെ
ചോരക്കുമാത്രമായ് നീട്ടിക്കരഞ്ഞും
കടിച്ചും വലിച്ചും തിരഞ്ഞും നടക്കും
അന്നുനീ ഓര്‍ക്കും നിന്‍ അമ്മതന്‍ അമ്മിഞ്ഞ
പാലില്‍ നിനക്കായ് പകര്‍ന്നോരാ വാക്കുകള്‍
നന്നായ് വളരണം ഒന്നായ് വളരണം
അമ്മതന്‍ പൊന്നുണ്ണി നന്മയായ് വളരണം
നാടിന്‍റെ നന്മകള്‍ കണ്ടു പഠിക്കണം
നാടിന്നു നന്മകള്‍ ചെയ്തു വളരണം

അന്നത്തെ നാളിനെ ഇന്ന് നീ കാണുകില്‍
തെല്ലുമേ ഓര്‍ക്കാതെ തെല്ലും ഭയക്കാതെ
നില്‍ക്കണം മുന്നിലായ് കണ്ണില്‍ എരിക്കണം
നേരിന്‍റെ ചൂടിലായ് ചുട്ടൊരു ചാട്ടുളി
നാവായിത്തീരണം സത്യത്തിന്‍ ചാട്ടവാര്‍
മേലെപ്പറഞ്ഞു ധരിപ്പിച്ചിടേണമീ
പിഞ്ചു പൈതങ്ങളെ നല്ല വിധത്തിലായ്
കൊഞ്ചലില്‍ വീഴാത്ത മൂത്ത മൃഗങ്ങളെ
തെല്ലുമേ പാപത്തിന്‍ തോന്നലില്ലാതെ
തല്ലിത്തെളിക്കണം നല്ല വഴിയിലായ്




Thursday, 23 May 2013

മരണത്തോട് ഒരു വാക്ക്

എന്നുമെന്‍ കൂടെ നീ ഉണ്ടായിരുന്നെന്റെ
പിന്നാലെ എങ്ങു പോയെങ്കിലും ഞാന്‍
പെറ്റനാള്‍ തൊട്ടേ നീ എന്‍ കൂടെയുന്ടെന്നു
ഞാന്‍ പോലുമറിയാഞ്ഞതെന്തേ സഖേ

ഒരുപോള കണ്ണടക്കാതെ നീ എന്‍റെ ഈ
ശയ്യക്കരികിലായ് നില്‍ക്കുന്നതും
മെല്ലെ തലോടാനും പിന്നെ പുണരാനും 
വെമ്പുന്നതും ഞാനറിഞ്ഞിടുന്നു

ഒരു കുഞ്ഞാം കാലത്ത് നീ വരുന്നേരമെന്‍
അമ്മയകറ്റിയതോര്‍മ്മയുണ്ടോ
മെല്ലെയകന്നു പോയ്‌ ദൂരെ നിന്നും പിന്നെ
എന്നെ നീ നോക്കിയതോര്‍മ്മയുണ്ടോ

ഒരു നാളെന്‍ അതിഥിയായ് വരണമെന്‍ വീട്ടില്‍ നീ
ഒരുപാട് പറയാനായുണ്ടെനിക്ക്
ഒരുപിടി ചോറും കറികളും പിന്നെ ഞാന്‍
കരുതിയ കാഴ്ചകള്‍ ചിലവയുണ്ട്‌

എന്‍റെ യഹങ്കാര മെന്റെ അസൂയയും
എന്‍റെ വിഷാദമാം ജീവിതവും
എന്‍റെ ദുര്‍ഭാഗ്യവും ഏകാം നിനക്ക് ഞാന്‍
കൊണ്ടുപോയീടാന്‍ ഒരുക്കമെന്നാല്‍

ഇനിയുമീ ജീവിതം മതിയായില്ലെന്നു ഞാന്‍
ചൊല്ലുകില്‍ അത്ഭുതം വേണ്ട തെല്ലും
മരണമേ നീ എടുത്തീടുക എന്നിലെ
ദുരിതമാം ദൂഷിത സിദ്ധികളെ

ഒരുപാടുനാളുകള്‍ ഇനിയുമീ ഭൂമിയില്‍
കരുതാനായ് പ്രാര്‍ഥിക്കാറുണ്ട് ഞാനും
മനിതനായ് തന്നെ ഇനിയും കഴിയാനായ്
മനതാരില്‍ പ്രാര്‍ത്ഥന എന്നുമുണ്ട്

ഒരു നാളില്‍ നീയെന്നെ പതിതനായ് കാണുകില്‍
ഒരു വേള ഞാന്‍ വീണു പോയിയെങ്കില്‍
ഒരു വാക്കും മിണ്ടാതെ, ഒരു മാത്ര ഓര്‍ക്കാതെ
ഝ്ടുതിയില്‍ എന്നെ വിളിച്ചീടുക

മരണമേ നീ എന്‍റെ കൂടെ നടക്കണം
നിന്നെ ക്കുറിച്ച് ഞാന്‍ ഓര്‍ത്തിടാനായ്
നീ തന്നെ സത്യമെന്നുള്ളതില്‍ ഒരു തരി
സംശയം പോലും തരാത്ത പോലെ

ഒരു നാളില്‍ നീയെന്നെ പതിതനായ് കാണുകില്‍
ഒരു വേള ഞാന്‍ വീണു പോയിയെങ്കില്‍
ഒരു വാക്കും മിണ്ടാതെ, ഒരു മാത്ര ഓര്‍ക്കാതെ
ഝ്ടുതിയില്‍ എന്നെ വിളിച്ചീടുക










Wednesday, 13 February 2013

സ്വപ്നശില്‍പ്പി

കടപ്പാട് : ഗൂഗിള്‍
ശില്‍പ്പിയാണ് ഞാന്‍
മനോഹരമായ സ്വപ്‌നങ്ങള്‍
പണിയുന്നതാണ്  എന്‍റെ കല
പിടിപ്പതു ജോലിയുണ്ടെനിക്ക്
കൂലി എന്‍റെ സംതൃപ്തി തന്നെ
പലരും വന്നിട്ടുണ്ട്
എന്‍റെ പാര്‍പ്പിടത്തില്‍
എന്‍റെ കളത്തില്‍
എന്‍റെ ആലയില്‍
ഞാനുള്ളിടത്തൊക്കെ
എന്‍റെ പിന്നാലെ
എന്നെ അവര്‍ ഇഷ്ടപ്പെട്ടു
പ്രണയിച്ചു
എനിക്ക് വേണ്ടിയല്ല
അവര്‍ക്ക് വേണ്ടി
അവര്‍ക്ക് വേണ്ടുവോളം
എന്‍റെ സ്വപ്‌നങ്ങളവര്‍
പ്രൌഡിയോടെ ഏറ്റി നടന്നു
പക്ഷെ ഒടുവില്‍ ...
എല്ലാവരും പറഞ്ഞത് ഒരേ വാക്ക്
നിന്‍റെ ഹൃദയം കല്ലാണ് എന്ന്
ശരിയായിരുന്നു
എന്‍റെ ഹൃദയം കല്ലുതന്നെ
കോറിയിട്ട പ്രണയങ്ങള്‍
മായാതെ നിറഞ്ഞു
ഇടം ശേഷിക്കാത്ത വിധം!
പിന്നെയും തേച്ചുരച്ചു മിനുക്കി
പ്രണയം കൊത്തുമ്പോള്‍
ദുര്‍ബലമാകുന്നു എന്‍റെ ഹൃദയം
ഇനിയൊരു വട്ടം കൂടി
ചെത്തിമിനുക്കാനില്ലാത്ത വിധം
ശരിയാണ് അവര്‍ പറഞ്ഞത്
കടപ്പാട് : ഗൂഗിള്‍
എന്‍റെ ഹൃദയം കല്ലാണ്
ഒരു കുഞ്ഞു വീഴ്ചയില്‍ പോലും
ഉടഞ്ഞു പോകാവുന്ന കല്ല്‌!
 ഒന്ന് മാത്രം പറയും ഞാന്‍
ഇനിയെന്നെ വിളിക്കരുത്
നിങ്ങളുടെ സ്വപ്‌നങ്ങള്‍ കൊത്തി
തഴംബിച്ചത് എന്‍റെ കയ്യല്ല
മനസ്സാണ്
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത
ഒരു പാവം മനസ്സ്.



Wednesday, 6 February 2013

പാപം

കര്‍ക്കിടകത്തിലെ മഴ പോലെ
ആര്‍ത്തലച്ചു പെയ്യുകയാണ്
ദുരിതങ്ങള്‍ !
ഒന്നിനു പുറകെ ഒന്നായി
എന്നെ വേട്ടയാടുമ്പോള്‍
എന്നെ അവര്‍ ദുര്‍നടപ്പുകാരിയാക്കി
 ഇരുളിലും മറവിലും
എന്‍റെ മണം തേടി വന്നവര്‍
വെളിച്ചത്തില്‍ എന്നെ കല്ലെറിഞ്ഞു
ദിവസക്കൂലിക്കാര്‍ മുതല്‍
കൊട്ടാര പ്രമാണിമാര്‍ വരെ
എന്‍റെ മുന്നില്‍ വിലപേശി
കച്ചവടം എന്തായാലും
ലാഭമാണല്ലോ എല്ലാവര്‍ക്കും നോട്ടം
വാങ്ങുന്നവനും വില്‍ക്കുന്നവനും!
ഓരോവട്ടവും അരക്കെട്ടു നിറയുമ്പോള്‍
മൂന്ന് കുഞ്ഞു വയറുകള്‍ നിറഞ്ഞു
എന്‍റെ മടിശ്ശീലയും
പോയവര്‍ പിന്നെയും വന്നു
എന്നെ പോരാതായി
നോട്ടം തിരിഞ്ഞപ്പോള്‍ ഞാനറിഞ്ഞു
കാമക്കണ്ണുകള്‍ ചുഴിഞ്ഞപ്പോള്‍
കുഞ്ഞു കണ്ണുകളില്‍ ഭയം
എന്‍റെ നെഞ്ചില്‍ നെരിപ്പോടും
വഴികളില്‍ പോലും
കഴുകന്‍ കണ്ണുകള്‍
അവരെ കൊത്തിപ്പറിച്ചു
കൂട്ടുകാര്‍ കുത്തുവാക്കുകള്‍ പറഞ്ഞു
ഒരു നാള്‍ അവര്‍ എന്നെ തള്ളിപ്പറഞ്ഞു
പെറ്റ തള്ളയെയല്ല
ഉണ്ട ചോറിനെ!
പക്ഷെ വേറെ എന്ത് ചെയ്യാന്‍
പാപം ഞാന്‍ ഒന്നേ ചെയ്തുള്ളൂ
പക്ഷെ നിങ്ങളോ?
എന്‍റെ പാപങ്ങള്‍
എന്‍റെ നിവര്‍ത്തികേടിന്റെ
പടുമുളകളായിരുന്നു
പക്ഷെ നിങ്ങളുടേതോ?
കണ്ണടച്ച് പാപം ചെയ്ത നിങ്ങള്‍
എന്നെ കല്ലെറിയുന്നു
കാരണം നിങ്ങള്‍ പാപം ചെയ്തപ്പോള്‍
ചുറ്റും അടഞ്ഞ കണ്ണുകള്‍ തന്നെ ആയിരുന്നു!
എന്‍റെ പാപത്തിന്‍റെ പങ്ക്
പറ്റിയവരെല്ലാം ഇന്ന് വിശുദ്ധര്‍
ദൈവത്തിന്‍റെ കോടതിയില്‍
എന്താവുമെന്ന് ആരറിഞ്ഞു?







Tuesday, 5 February 2013

തിരിച്ചു വരവ് !

കൊല്ലമാഞ്ചായീ ഞാനീ
മരുഭൂമിയില്‍ തന്നെ
നാട്ടിലേക്കോടാനായി
ആശയില്ലാഞ്ഞിട്ടല്ല

ഇന്ന് ഞാനാശ്വാസത്തിന്‍
വക്കിലാണെന്നുള്ളതും
മേല്ലെയായ് പറഞ്ഞോട്ടെ
കണ്ണ് തട്ടിയെന്നാലോ

ആറ്റുനോറ്റുണ്ടാക്കിയ
വിസയെന്‍ കയ്യില്‍ ഭദ്രം
ടിക്കെറ്റു വന്നു ചേര്‍ന്നാല്‍
യാത്രയും തുടങ്ങീടാം

വീട്ടിലെ ആഹ്ലാദത്തിന്‍
അലകള്‍ കേട്ടു ഞാനും
ഫോണില്‍ ഞാനവളോട്
കാര്യങ്ങള്‍ പറഞ്ഞപ്പോള്‍

ഫോണിനായ് മക്കള്‍ രണ്ടും
തല്ലു കൂടുന്നു പക്ഷേ
അച്ഛനെ കണ്ടയോര്‍മ്മ
രണ്ടാള്‍ക്കുമുണ്ടോ ആവോ!

മൂത്തവന്‍ രണ്ടാം ക്ലാസില്‍
ചേര്‍ന്നതേയുള്ളൂ ഇപ്പോള്‍
മറ്റവന്‍  മുഖം നേരില്‍
കണ്ടിട്ടേയില്ല ഞാനും

സ്കൂളില്‍ ചേരാന്‍ നേരം
ഗള്‍ഫിലെ ബാഗും വേണം
അച്ഛന്‍ വന്നില്ലെങ്കിലും
അയച്ചു തന്നേ തീരൂ

വീഡിയോ ഗൈമും വേണം
കുപ്പായം വേറേ വേണം
ക്ലാസ്സിലേ ബഷീറിന്റെ
പോലത്തെ പേന വേണം

അച്ഛനായ് കുപ്പീ മതി
അമ്മക്കായ്‌ കമ്പിളിയും
നാട്ടുകാര്‍ക്കെല്ലാര്‍ക്കുമായ്
മിട്ടായി വേറെ വേണം

ചേട്ടനായ് സിഗരറ്റും
ചേച്ചിക്കായ്‌ ക്രീമും സോപ്പും
താഴെയുല്ലവള്‍ക്കാട്ടെ
ഒരുങ്ങാന്‍ മേക്കപ്പ് സെറ്റും

വാര്‍ത്തകള്‍ കേട്ട പാടെ
എത്തിയമ്മായി മാരും
തഞ്ചത്തില്‍ നാത്തൂനോടായ്‌
സോപ്പിട്ടു വിലപിച്ചു

രാത്രിയില്‍ കള്ളന്മാരെ
ഓടിക്കാനായെങ്കിലും
നല്ലൊരു ടോര്ച്ചു വേണം
ചൊല്ലിയാള്‍ മൂത്തമ്മായി

പെണ്ണിനായ് കല്യാണങ്ങള്‍
വന്നുകൊണ്ടിരിക്കുന്നു
സ്വര്‍ണമായ് എന്തെങ്കിലും
വേണ്ടയാള്‍ കുഞ്ഞമ്മായി

അവിടെ ഈന്തപ്പഴം
നിറയെ ഉണ്ടാവില്ലേ
പോരുമ്പോള്‍ കൊണ്ടു പോരൂ
എന്നോതി അമ്മാവനും

കോഴിക്കൊട്ടുള്ളമ്മായി
വേണമെന്നിലെങ്കിലും
കിട്ടിയാലെമെര്‍ജേന്സി
പോരട്ടെയെന്നുമോതി

 പിന്നെയും വന്നൂ പല-
യാളുകള്‍ ആവശ്യക്കാര്‍
ഇവിടെയെനിക്കെന്താ
കടയോ മറ്റോ ഉണ്ടോ?

ലിസ്റ്റുകള്‍ വായിച്ചിട്ട്
തീരുന്നതില്ല പക്ഷെ
ഫോണിലെ കാശാകട്ടെ
തീര്‍ന്നത് തന്നെ മിച്ചം

എന്നുടെ സന്തോഷങ്ങള്‍
നീണ്ടുനിന്നില്ലയെന്നാല്‍
പിറ്റെനാള്‍ അറിവായി
അറബി തീപ്പെട്ടെന്നും

നോക്കുവാനിനിയാരും
ഇല്ലയെന്‍ അറബിക്ക്
ശമ്പളം പോലും ബാക്കി
കിട്ടുമോന്നറിയില്ല

ടിക്കറ്റ്‌ പോട്ടെ പക്ഷെ
പോകാനും വരുവാനും
ഒപ്പിടാന്‍ ആരും ഇല്ല
പോക്കാകെ വഷളായി

ഇനിയഞ്ചാറു മാസം
കഴിഞ്ഞിടെണമെന്നും
അല്ലാതെ മറ്റുവേറെ
വഴികള്‍ കാണുന്നില്ല

വാര്‍ത്തകള്‍ പരന്നപ്പോള്‍
വീട്ടുകാരറിഞ്ഞപ്പോള്‍
വീട്ടിലായ് ജനക്കൂട്ടം
നാട്ടുകാര്‍ ചുറ്റും കൂടി

അമ്മയോ കരച്ചിലായ്
അച്ഛനോ മിണ്ടാതെയായ്
ഭാര്യയാകട്ടെ തേങ്ങി
തളര്‍ന്നു കിടക്കുന്നു

മക്കളാകട്ടെ രണ്ടും
പുരക്കു ചുറ്റും പാഞ്ഞു
നടക്കുന്നതില്‍ രസം
കാണുന്നു കളിക്കുന്നു

കാര്യങ്ങളറിഞ്ഞിട്ടു
വന്നൊരു മൂത്തമ്മായി
അമ്മക്കു കൂട്ടായ് നില്പൂ
കൂടെയായ് കുഞ്ഞമ്മായി

കോഴിക്കൊട്ടാകെ മൊത്തം
കള്ളന്മാരുടെ ശല്യം
എന്നൊരു കാര്യത്താലെ
വന്നതില്ലവിടുന്ന്‍

മാമന്മാര്‍ കൂടി നിന്ന്
ഏറെനേരത്തിന്‍ ശേഷം
ചര്‍ച്ചകള്‍ നടത്തീട്ടു
ചൊല്ലിയമ്മയോടായി

കറക്കൂ വേഗം ഫോണില്‍
അവനെ വിളിച്ചീടൂ
കാര്യങ്ങളെല്ലാം മൊത്തം
ചോദിച്ചറിഞ്ഞീടണം

സാരമില്ലെടാ മോനേ
ഞങ്ങളോക്കെയില്ലേടാ
വീട്ടിലെ കാര്യങ്ങളെ
നോക്കിടാം പിഴക്കാതെ

പിന്നെ നീ മറക്കേണ്ട
ചൊല്ലിയ സാധനങ്ങള്‍
പാര്‍സലായയച്ചാലും
കുഴപ്പമില്ല കേട്ടോ

കേട്ടതും കണ്ണില്‍ നിന്നും
കൊഴിഞ്ഞു കണ്ണീര്‍ പൂക്കള്‍
വാടിയ വദനത്തില്‍
ദുഖത്തില്‍ ഭാവം വന്നു

ഗള്‍ഫിലായതിന്‍ കഷ്ടം
തനിക്കും വീട്ടുകാര്‍ക്കും
മറ്റുള്ളോര്‍ക്കെല്ലാവര്‍ക്കും
വരവിന്‍ ആഘോഷങ്ങള്‍

പിഞ്ചു പൈതങ്ങള്‍ തന്‍റെ
മുഖങ്ങള്‍ നെഞ്ചിന്നുള്ളില്‍
കണ്ടതും കരഞ്ഞു ഞാന്‍
ഉച്ചത്തില്‍ വിലപിച്ചു

ഇനി ഞാനില്ല തിരി-
ച്ചിവിടെക്കൊരു വട്ടം
പോകട്ടെ ഞാനെന്‍ നാട്ടില്‍
വീടതാ വിളിക്കുന്നു

ബാങ്ക് ലോണ്‍ അടയ്ക്കാനും
അമ്മയെ നോക്കീടാനും
വേണ്ടതും പണം തന്നെ
നാട്ടില്‍ ഞാന്‍ എന്തു ചെയ്യും

പിന്നെയും ചിന്തിച്ചപ്പോള്‍
വേണ്ടെന്നു മനസ്സോതി
ഇഷ്ടങ്ങള്‍ക്കൊത്തുള്ളോരു
ജീവിതം സ്വപ്നം തന്നെ.

ഇവിടെ കുറേക്കാലം
നരകിച്ചാണെങ്കിലും
ഇത്തിരി കാശുണ്ടെങ്കില്‍
നാട്ടിലും കുശാലാകും

അങ്ങനെ പലവിധ
ചിന്തകള്‍ വന്നപ്പോള്‍ ഞാന്‍
സങ്കടമില്ലാതെയെന്‍
ജോലികളില്‍ മുഴുകി.


( ശ്രീ ചെമ്മനം ചാക്കോയുടെ ശൈലി ഉള്‍ക്കൊണ്ട് എഴുതിയ ഒരു ആക്ഷേപ ഹാസ്യം)
















Tuesday, 29 January 2013

പ്രണയം

എന്‍ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ തുറക്കുന്ന
കടപ്പാട്: ഗൂഗിള്‍
പരിഭവം ചേര്‍ത്ത മിഴിത്തുമ്പുകള്‍
പറയുന്ന കഥകളില്‍ പ്രണയം തുളുംബുമ്പോള്‍
പരിഭവമലിയുന്നു എന്നുള്ളിലും
വിടരാത്ത മലരിനോടരികെ യടുക്കുമ്പോള്‍
പുലരിപോല്‍ മെല്ലെ തഴുകിടുമ്പോള്‍
മതിമറന്നുണരുന്ന പനിനീരിന്‍ പുഷ്പങ്ങള്‍
പതിയെ പരസ്പരം പുഞ്ചിരിപ്പൂ
പ്രിയതെ നീ എന്നുമെന്‍ പ്രിയതന്നെ എന്ന് ഞാന്‍
മൃദുവായ് നിന്‍ ചെവിയിലോതിടുമ്പോള്‍
പ്രണയത്താല്‍ പിന്നെയും കൂമ്പും  മിഴിക്കോണില്‍
നനവാര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ടു നില്‍ക്കെ
വീണ്ടും  ഞാന്‍ മുഴുകിയെന്‍ മനതാരിനുള്ളിലെ
നിറമാര്‍ന്ന സ്വപ്നക്കിനാവിനുള്ളില്‍
ഒരുവേള നീയെന്‍റെ മുറിയുടെ വാതിലിന്‍
പുറകിലുണ്ടല്ലോ യെന്നോര്‍ത്തുപോയി




Saturday, 26 January 2013

ഭാരത ഭൂമി




ഒരു പുതു പുലരിയെ വരവേല്‍ക്കാനായ്‌
പുളകമണിഞ്ഞീ നവ ഭൂമി
പുഴയും പറവയുമാറരുവികളും
പിറന്നു വീണൊരു പുണ്യഭൂമി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,

സഹ്യ കിരീടം മുടിയില്‍ ചൂടി
മടിയില്‍ നദികളെ യാലോലം
തഴുകി ഉണര്‍ ത്തീവനമാലികളെ
കലകളമെന്നൊരു സംഗീതം

വേദപുരാണവു മിതിഹാസങ്ങളും
വാല്മീകത്തിലെ  മുനികഥയും
നന്മകളെറ്റി വരുന്നൊരു കാറ്റില്‍
എന്നുടെ  ഉള്ളില്‍ നിറക്കുന്നു

ഖുറാനും ബൈബിളും ഭഗവദ്ഗീതയും
സിരകളിലോടുന്നെന്നാലും നാം
സാഹോദര്യ തുടികളില്‍ തീര്‍ക്കും
താളത്തില്‍ മുഴുകീടുന്നു

നാനാത്വത്തില്‍ ഏകത്വം താന്‍
എന്നുടെ നാടിന്‍ പ്രിയ തത്വം
സത്യമഹിംസയും സന്മാര്‍ഗങ്ങളും
എന്‍റെയുമുള്ളില്‍ പടര്‍ത്തുന്നു

പിടിച്ചു വച്ചൊരു നാടിന്‍ മാനം
തിരിച്ചു വാങ്ങിയ വീരന്മാര്‍
ഗാന്ധിഭഗത്തും ബോസാസാദും
എന്നുടെ നാടിന്‍ പ്രിയ പുത്രര്‍

ഭാഷകളെറെ നാവുകളില്‍ പല
വേഷംദേശം സംസ്കാരം
മാനുഷരെല്ലാം ഒന്നാണെന്നതു
വരച്ചിരിപ്പൂ ഇടനെഞ്ചില്‍

ഒത്തോരുമിക്കുക സാഹോദര്യം
ചെര്‍ക്കുന്നൊരു വന്‍ ചങ്ങലയായ്
വരുവിന്‍ പ്രിയരേ വരവേല്‍ക്കാം ഈ
തേജസ്സര്‍ന്നൊരു പൊന്‍ പുലരി

ഇതെന്‍റെ പ്രിയ ഭൂമി,
ഇതെന്‍റെ ഭാരത ഭൂമി,


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)





ഭാരതത്തിന്‍ മക്കള്‍

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

സത്യവും സമത്വവും പുലര്‍ത്തിടേണമുള്ളില്‍ നാം
ഹിംസയെ എതിര്‍ക്കണം , തകര്‍ക്കണം  ജയിക്കണം
നല്ല നാടിനായി നന്‍ മനുഷ്യനായി മാറണം
നന്മയും വിശുദ്ദിയും മനസ്സിനുള്ളിലേറണം

പാരിലെങ്ങു പോയിയാലും പാതകളോര്ത്തീടണം
പേരിനോട് കൂടി തന്നെ നാടിന്‍ മഹിമ കാക്കണം
ബുദ്ധ ഗാന്ധി തത്വ മൊക്കെയും മനസ്സിലോര്‍ക്കണം
സ്വാമി വിവേകാനന്ദ സൂക്തവും പഠിക്കണം

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

സിരകളിലായോടണം സുഭാഷിന്‍ വീരഗാഥകള്‍
ഹിംസഏറി യാല്‍  ഭഗത്തിനെ മനസ്സിലേറ്റണം
ന്യായമായതെന്തിനും മനസ്സ് കൂടെ നില്‍ക്കണം
അന്യായമൊക്കെയും എതിര്‍ക്കുവാനായ് ഒത്തു നീങ്ങണം

ഭാരതീയര്‍ നമ്മളെന്നു ചൊല്ലുവാനായ്‌ വാനിലെ
താരകങ്ങളൊക്കെയും തുണച്ചിടും ശ്രമിച്ചിടില്‍
മാനവും മര്യാദയും നടപ്പിലും മനസ്സിലും
പ്രവര്‍ത്തിയാല്‍ പകര്‍ത്തിയാല്‍  നമുക്ക് നന്മയേ വരൂ

ഭാരതത്തിന്‍ മക്കള്‍ നമ്മളൊന്ന് ചേര്‍ന്നു പാടുക   (കോറസ്)
ഭാരതീയരെന്നു പ്രൌഡിയോടെ തന്നെ ചൊല്ലുക
ഭാരതാംബ തന്‍റെ പേരു വാനിലങ്ങുയര്‍ത്തുക
വീരരായി വളരുക വിജ്ഞാനമേറ്റ് വാങ്ങുക


(ദേശ ഭക്തി ഗാനം, സബ് ജില്ല കലോത്സവത്തിന് വേണ്ടി എഴുതി ചിട്ടപ്പെടുത്തിയത്!)

ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌, ജയ്‌ ഹിന്ദ്‌,( x2)

Wednesday, 23 January 2013

കരിനാക്ക്..

വീണ്ടുമൊരിക്കലാ വിരലെന്നെ ചൂണ്ടുമ്പോള്‍
ചൂളിഞാന്‍ മേല്ലെയുരുകി നിന്നു
നരനെന്നു ചൊന്നൊരു നാളില്‍ തുടങ്ങിയ
പരിഹാസ ബാണങ്ങളേറ്റു നിന്നു

വെറുതേയപഹാസ്യനാകുവാനായെന്നെ
ഇവിടെ പ്രതിഷ്ഠിച്ചതെന്തിനാവോ
കരിപുരട്ടാനായും കറപുരളാനായും
ഇനിയും ഉറങ്ങാതിരുന്നിടണോ

പറയുന്നതൊക്കെയും ശരിയാകുമെങ്കിലും
ശരിയല്ലാ ഞാനീ പറഞ്ഞതെന്ന്
പറയുന്നു പലരുമെന്‍ മുന്നില്‍ വന്നീടുമ്പോള്‍
കരിനാക്കനെന്നു വിളിച്ചിടുന്നു

വിധിയെന്റെ കയ്യിലല്ലെന്നറിഞ്ഞീടുക
മനിതരെ നിങ്ങള്‍ ഒന്നോര്ത്തീടുക
വിധികാണാന്‍ ചെറിയൊരു കഴിവുള്ളതല്ലാതെ
വെറുമൊരു പാവമാണെന്നറിക

സകലതും കണ്ടിട്ടും മിണ്ടാതിരുന്നെന്നാല്‍
മനതാരില്‍ വേദനയെന്നറിക
മനമുള്ളിലോന്നും മറച്ചുവെക്കാത്തതും
മനശുദ്ധി കാരണമെന്നറിക

ഇനിയുമീ മണ്ണിന്‍ മേല്‍  ഒരു ഭാരമായി ഞാന്‍
തുടരുന്ന തെന്തിനെന്നോര്ത്തു ഞാനും
മതിയായി ഈ ജോലി ഇനി വേറെ യായിടാം
ഭഗവാനെ നീ കനിഞ്ഞീടുമെങ്കില്‍ !

Tuesday, 22 January 2013

വിധവ


നിറമില്ല കണ്ണിലും
നിറമാര്‍ന്ന ചുണ്ടിലും
പതിവുള്ളുടുപ്പിലും

പകുത്താ വഴവിലും


നനവാര്‍ന്ന കണ്ണുകള്‍
കാണാത്ത നിശ്വാസം
കാണാത്തതെന്തേ ഈ
കാണുന്നവര്‍ പോലും

മകളായും മനസ്സായും
മായാത്ത കനവായും
മാരന്‍റെ മനമായും
മാറി മറിഞ്ഞിവള്‍

മരണത്തെ വേള്‍ക്കുവാന്‍
മാരന്‍ പിരിഞ്ഞിട്ടും
മനമുള്ളില്‍ തേങ്ങലായ്
നീറി ജീവിക്കുന്നവള്‍


മൌനമായ് മാറിലെ
നൊമ്പര തീയില്‍
നീ നീറ്റിയീ ജീവിതം
ഹോമിച്ചു തീര്‍ക്കുന്നു

സ്വപ്നങ്ങളില്ലാതെ
നഷ്ടങ്ങളറിയാതെ
നോവായി നേരായി
നാളെയെ നോക്കുന്നു

നിറമുള്ള ജീവിതം
നമ്മളാടീടുമ്പോള്‍
നിറമില്ലാ ചേലയില്‍
കണ്ടു നില്‍ക്കുന്നിവള്‍

വീടിന്‍റെ നഷ്ടവും
നാടിന്‍റെ ദുഖവും
ഒപ്പം വിധിച്ചതും
നേരിടാനായോര്‍ത്ത്


കടപ്പാട് : ഗൂഗിള്‍

കരയുവാനായ് തുള്ളി
കണ്ണുനീര്‍ പോലുമേ
ഇനിയില്ല നെഞ്ചിന്‍
നെരിപ്പോടിനുള്ളില്‍

കരയാതെ നെഞ്ചില്‍
കനംവച്ചു പോയി
കനവുകള്‍ പോലും
കലങ്ങിയ നാളില്‍

വേദനയില്ലിപ്പോള്‍
വാക്കുകളില്പോലും
വേഗതയില്ലിപ്പോള്‍
വാസനയിലൊന്നും

എന്നീശനെ കാണുവാന്‍

വേഗമീ ഭൂമിയില്‍
കാലമൊടുങ്ങാനായ്
പ്രാര്‍ത്ഥന മാത്രം!


Thursday, 10 January 2013

നൊമ്പരം

ഇന്നെന്‍റെ രാപ്പാടി പറന്നകന്നു
ഒന്നുമൊന്നും പറയാതെ
ഒരുവാക്കും മിണ്ടാതെ
വിടപോലും വാങ്ങാതെ
പറന്നകന്നു

ഒരു തേങ്ങലില്‍ പൊതിഞ്ഞ
കണ്ണുനീരും
ഒരുപാടു നൊമ്പരങ്ങളും
മുറിവുണങ്ങാതെന്‍ മനസ്സും
ബാക്കിയായി!


( ഇത് എന്റെ മനസ്സിന്‍റെ വേദനയാണ്, ആ ദില്ലി പെണ്‍കുട്ടിയോട് നാം കാണിച്ച ക്രൂരതയില്‍ തകര്‍ന്ന എന്‍റെ മനസ്സിന്‍റെ തേങ്ങല്‍ )


Tuesday, 1 January 2013

നിനക്കായ് ....

സന്ധ്യകളില്‍ ഞാന്‍ മിഴികളുറപ്പിച്ചു
കടപ്പാട് : ഗൂഗിള്‍
നില്‍ക്കുന്നു നിന്‍ വഴിയിലൂടെ
എന്‍ ജാലകങ്ങള്‍ അടക്കാറില്ലിപ്പോള്‍ ഞാന്‍
നിന്നുടെ വരവിന്‍ പ്രതീക്ഷയാലെ
എന്നു നീ വരുമെന്ന ചോദ്യത്തിനെങ്കിലും
മേല്ലെയോരുത്തരം തന്നു കൂടെ
എന്‍റെ ഏകാന്തത ഒരുവാക്കിന്‍ തഴുകലില്‍
കാത്തിരിപ്പായി ഭവിക്കയില്ലേ!

(അകലെയെങ്ങോ ഉള്ള പ്രിയതമനെ ഓര്‍ക്കുമ്പോള്‍ പ്രണയിനിയുടെ മനസ്സിലെ ചില ചിന്തകള്‍ ചിത്രീകരിച്ചിരിക്കുന്നു)