Tuesday, 16 October 2012

തെരുവിന്‍റെ പുത്രന്‍



എന്നെ നിങ്ങള്‍ ഇങ്ങനെ നോക്കരുത്
ഇങ്ങനെ വെറുക്കരുത്
മുഖം തിരിക്കരുത്, കാരണം
ഞാനിന്ന് തെരുവിന്‍റെ സന്തതി എങ്കില്‍
അത് ഞാന്‍ വരുത്തിയതല്ല’
അത് എന്റെ വിധി മാത്രം

ഞാന്‍ പഠിച്ചതും അറിയുന്നതും
ഇവിടുത്തെ രീതികള്‍ മാത്രം
ഇവിടെ ജീവിക്കാന്‍ വേണ്ടതും
ഇവിടെനിന്നും രക്ഷപ്പെടാന്‍ വേണ്ടിയും!
ഞാന്‍ ചിലപ്പോള്‍ രക്ഷപ്പെടില്ലായിരിക്കാം,
പക്ഷെ ഞാന്‍ ശ്രമിക്കും മരിക്കുവോളം
അതും ഒരു തരത്തില്‍ രക്ഷ തന്നെ
എന്നും മരിച്ചുജീവിക്കുന്നതില്‍ നിന്നും

എനിക്കാരെയും ഓര്‍മയില്ല, പക്ഷെ
ചിലപ്പോഴൊക്കെ ഞാന്‍ സ്വപ്നം കാണും
എന്‍റെ അമ്മ എന്‍റെ അടുത്ത് വരും
കൂടെ എന്‍റെ അച്ഛനും
നീ എന്റേതല്ല എന്നോതും എന്‍റെ അച്ഛന്‍
ആ കണ്ണുകളില്‍ അറപ്പ് ഞാന്‍ കണ്ടു
നീ എന്‍റെ ഒരു തെറ്റ് മാത്രം എന്ന് അമ്മ
മറക്കാന്‍ പറ്റിയ ഒരു തെറ്റ്!

വിശപ്പ്‌ തിന്നു ഞാന്‍ ജീവിച്ചു
ഒന്നല്ല ഒരുപാട് വര്‍ഷം
ചെരിപ്പില്ലാതെ, തുണി മാറ്റാന്‍ ഇല്ലാതെ
ഉറങ്ങാന്‍, കിടക്കാന്‍ ഒരു സ്ഥലമില്ലാതെ
സ്നേഹത്തിന്റെ ഒരു വാക്കോ
ആശ്വസിപ്പിക്കുന്ന ഒരു തലോടലോ
തലചായ്ക്കാന്‍ ഒരു തോളോ, അങ്ങനെ
ആഗ്രഹിക്കാന്‍ അവകാശമോ ഇല്ലാതെ

എന്നെ ഇഷ്ടപ്പെട്ടവര്‍ ഉണ്ടായിരുന്നു
പക്ഷെ ആ ഇഷ്ടം അവര്‍ക്കുവേണ്ടിതന്നെ
എങ്കിലും അവര്‍ക്ക് വേണ്ടി നടന്നു ഞാന്‍
പാട്ട് പാടിയും നെഞ്ചത്തടിച്ചു കരഞ്ഞും
കട്ടും, മോഷ്ടിച്ചും, പോക്കറ്റടിച്ചും
പറ്റിച്ചും, പൊട്ടിച്ചും, കള്ളങ്ങള്‍ പറഞ്ഞും
കാരണം തിരികെ വരുമ്പോള്‍
എന്നെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടും

എന്റെ തലയില്‍ തഴുകിയും
പുറത്തു മെല്ലെ തട്ടിയും
വയറുനിറയെ ആഹാരം തന്നും
കിടക്കാന്‍ ഇടം തന്നും ചിരിച്ചും
ചിരിപ്പിച്ചും കളിപറഞ്ഞും
എങ്കിലും എനിക്കറിയാം ഇത്
എന്‍റെ ഇടമല്ല എന്ന്
എന്നെങ്കിലും ഞാന്‍ രക്ഷപ്പെടും

അതിനായി ഞാന്‍ എന്തും ചെയ്യും
കൊല്ലും, കൊലയും, ചതിയും എല്ലാം
എന്നെ കുറ്റം പറയരുത് കാരണം
ഇതെല്ലാം ഈ കലികാലത്തിന്റെ,
മനുഷ്യരുടെ മൃഗത്രിഷ്ണയുടെ
നീതി നഷ്ടപ്പെട്ടവരുടെ, പീഡിപ്പിക്കപ്പെട്ടവരുടെ
എന്നെപ്പോലുള്ളവരുടെ, ജീവിതത്തിലേക്കുള്ള
വഴി തുറക്കാനുള്ള ശ്രമമാണ്

തടയാന്‍ ശ്രമിക്കരുത് എന്നെ
എന്‍റെ മുന്നില്‍ എന്‍റെ ലക്‌ഷ്യം മാത്രം
എന്റെ പോര് നിങ്ങളോടല്ല
എന്‍റെ നിലനില്പ്പിനോടാണ്
നിങ്ങളോട് മല്ലടിക്കാനും കൊല്ലാനുമല്ല
നിങ്ങളോടൊപ്പം ചേരാന്‍ മാത്രം
ഇതില്‍ ഞാന്‍ ജയിച്ചാല്‍ അത് ചരിത്രമാണ്
തോറ്റാല്‍ ആര്‍ക്കാണ് നഷ്ടം!

എങ്കിലും ഞാന്‍ ഒന്ന് പറയട്ടെ,
എനിക്ക് നിങ്ങളെ ഇഷ്ടമാണ്
നിങ്ങലെപ്പോലെയാകാനും
നിങ്ങളുടെ കൂടെ കഴിയാനും
നിങ്ങളോട് സംസാരിക്കാനും
കുഞ്ഞുങ്ങളെ താലോലിക്കാനും
അതു കൊണ്ടു തന്നെ ഞാന്‍
വീണ്ടും പറഞ്ഞുകൊള്ളട്ടെ

എന്നെ നിങ്ങള്‍ ഇങ്ങനെ നോക്കരുത്
ഇങ്ങനെ വെറുക്കരുത്
മുഖം തിരിക്കരുത്, കാരണം
ഞാനിന്ന് തെരുവിന്‍റെ സന്തതി എങ്കില്‍
അത് ഞാന്‍ വരുത്തിയതല്ല’
അത് എന്റെ വിധി മാത്രം

വ്യാമോഹം


എനിക്കെന്നെ നഷ്ടമായി എന്നറിയാന്‍
എനിക്ക് നിന്‍റെ വില കൊടുക്കേണ്ടി വന്നു
ജീവിതത്തില്‍ പല ജ്ഞാനങ്ങളും അങ്ങിനെതന്നെ
വിലകൊടുത്തു വാങ്ങി തുറന്നു നോക്കുമ്പോള്‍
ചിലപ്പോഴൊക്കെ നിരാശ മാത്രം കാണും
എന്നിട്ടും നാം പായുന്നു പുറകെ
കിട്ടുന്നതുവരെ, തുറക്കുന്നതുവരെ
ഇതിന്‍റെ പേരും പ്രതീക്ഷ എന്ന് തന്നെ
ഇല്ലാത്തതു കിട്ടാന്‍, കിട്ടാത്തത് നേടാന്‍
ഇനിയും ആഗ്രഹിക്കാന്‍, ജീവിതം തുടരാന്‍
പക്ഷെ ഇതും ഒരു മരുന്ന് തന്നെ
ജീവന്‍റെ മൃതസഞ്ജീവനി !
ഇതൊന്നുമില്ലാതെ, ആഗ്രഹിക്കാതെ ഞാനും
ജീവിക്കാം എന്ന് വെറുതെ മോഹിച്ചു
മോഹങ്ങള്‍ അടക്കിവക്കുന്നതും മോഹം തന്നെ
പിണമായി വെറുതെ ഞാന്‍ ജീവിച്ചു
വ്യാമോഹത്തിന്റെ മൂന്നാം നാള്‍ ഞാനും
ഉയര്‍ത്തെഴുന്നേറ്റു
ആശയുടെ മോഹവലയത്തിലേക്ക്

Monday, 15 October 2012

കേമത്തം



ഞാന്‍തന്നെ കേമനെന്നും പറഞ്ഞ്
ഹൃദയം  തലച്ചോറിനോട് തെറ്റി
കണ്ണും കയറി ഇടയിലൂടെ
കൈകാലിനും സഹിച്ചില്ല തീരെ

മൂക്കും, ചെവീകളും വായുമാരും
വിട്ടുകൊടുത്തില്ല തര്‍ക്കങ്ങളെ
നന്നായ് പ്രവര്‍ത്തിച്ചു കാണിച്ചിവര്‍
ഒറ്റക്കൊരാള്‍ മാത്രം മിണ്ടിയില്ല

ഒന്നും പറഞ്ഞില്ല പിന്നെയവന്‍
ഒന്നുമേ ചെയ്തുമില്ല കാണ്‍കെ
യുദ്ധമോ രണ്ടുനാള്‍ നീണ്ടപോയി
പണിമുടക്കും കൂടി നീണ്ടു നിന്നു

മൂന്നാം നാളെല്ലാല്ലാവരും ക്ഷീണിച്ചു
ഒരു പ്രശ്നം എന്തോരു ചെറു മ്ലാനത
ആകെ ഒരു ഗന്ധം പടര്‍ന്നുവല്ലോ
ഹൃദയം നിലക്കാറായി ബുദ്ധി പോയി

കണ്ണും ചെവിയും തിരിയാതായി
വായ വരണ്ടു, വയറു പെരുത്തു
കൈ കാലുകള്‍ വീങ്ങി വിറുങ്ങലിച്ചു
സ്തംഭിച്ചു നിന്നവര്‍ എല്ലാവരും

യുദ്ധം നിലച്ചെന്തു സംഭവിച്ചു?
പണിയൊന്നും ചെയ്യാത്തോന്‍ പുഞ്ചിരിച്ചു
കഥയൊന്നും അറിയാത്തയാളെ പോലെ
കഥകള്‍ കേള്‍ക്കാനായി കാത്തു നിന്നു

നീയാണു നാഥന്‍, നീ തന്നെ കേമന്‍
നീ തന്നെ കൂട്ടത്തില്‍ ഏറെ മുന്‍പന്‍
പെട്ടെന്ന് നീ നിന്‍റെയണ തുറക്കൂ
ഞങ്ങളുടെ ജീവന്നാശ്വാസമേകൂ

പണിയെടുക്കാത്തവന്‍ പണിതുടങ്ങി
പരിവാരങ്ങള്‍ക്കെല്ലാം ശാന്തിയേകി
തടയണ തുറന്നങ്ങു വിട്ടപ്പോഴേ
തല മുതല്‍ കാല്‍ വരെ തൃപ്തരായി!

ഞാനല്ല ഞാനല്ല ഞാനല്ല ഞാന്‍
ഞാനെന്ന ഭാവങ്ങള്‍ തോര്‍ന്നു പോയി
നാണങ്ങള്‍ മിന്നി മറിഞ്ഞുപോയി
ഞാനെന്നഹംഭാവം നാശമായി

ഇതുപോലെയാണുലകമോര്‍ത്തു കൊള്‍ക
തുച്ചരായാരുമില്ലെന്നറിക
ദൈവം പടച്ചവരോര്‍ത്തരും
ദൈവത്തിന്‍ ബാക്കിയാണെന്നറിക

മറ്റുള്ളവരെയും നീ കണ്ടിടുക
കാണിക്കും ജോലികള്‍ വിലയറിക
ചൊല്ലി നിര്‍ത്തിത്തിരിഞ്ഞില്ല കേമന്‍
നാണിച്ചു തലതാഴ്ത്തി പ്രൌഡരെല്ലാം

വീണ്ടുമെല്ലാവരും പണിതുടങ്ങി
വീണ്ടുമഹങ്കാരം വന്നതില്ല
വാശിയോടെല്ലാരും വാഴ്ചയായി
വീഴ്ച്ചയില്ലാതെയൊരുമയോടെ!

Saturday, 13 October 2012

പകല്‍




വെയിലിന്‍റെ ചൂടാണോ പകല്‍?
അതോ നന മണ്ണിന്‍റെ ചൂരോ!
ഇരുട്ടിന്‍റെ ഒളിക്കലാണോ പകല്‍?
അതോ നിലാവിന്‍റെ തേങ്ങലോ!
സത്യത്തിന്റെ കളിവീടോ പകല്‍?
അതോ ആശ്വാസത്തിന്റെ ഇടവേളയോ!
എല്ലാമൊളിപ്പിക്കുന്നവ്നോ പകല്‍?
അതോ എല്ലാത്തിന്റെയും തുടക്കമോ!
കണ്ണിന്നു കുളിരാണോ പകല്‍?
അതോ സൂര്യന്‍റെ പക പോക്കലോ!
പകല്മാന്യരുടെമാത്രമാണോ പകല്‍?
അതോ പലതവണ തോറ്റവന്ടെയോ!

അമ്മക്ക് വേണ്ടി (A tribute to Mother Theressa )




അവസരങ്ങളുപയോഗിച്ചും,
സൌന്ദര്യമാസ്വദിച്ചും,
സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിച്ചും,
വെല്ലുവിളികളെ നേരിട്ടും,
കര്‍ത്തവ്യങ്ങള്‍ ചെയ്തും,
മദിച്ചു കളിച്ചും,
വാക്കുകള്‍ പാലിച്ചും,
പാട്ടുപോല്‍ പാടിയും,
ദുരിതങ്ങള്‍ നേരിട്ടും,
ദുരന്തങ്ങളോട് മല്ലിട്ടും,
വീരം പ്രദര്‍ശിപ്പിച്ചും,
ഭാഗ്യം ഗ്രഹിച്ചും
അമൂല്യമാം ജീവിതം,
സ്വയം തകര്‍ക്കാതെയും
പോരാടി ഞാനൊരു വീരനെപ്പോലെ,
അമ്മയുടെ വാക്കുകള്‍
അന്വര്‍ഥമാക്കാനായ്,
പൊരുതി ഞാന്‍ ജീവന്‍ പോലിയുവോളം
അമ്മയുടെ ആശ പോലെ!

Friday, 12 October 2012

വ്യാകുലത



വണ്ടിയുടെ മൂളലും ഞരക്കങ്ങളും
ആസന്ന മരണത്തില്‍ വ്യാകുലപ്പെടുന്ന
ഒരു വൃദ്ധനെ ഓര്‍മിപ്പിച്ചു
ആ മരണം ഈ യാത്ര കഴിയും വരെ
നീളാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു
എനിക്കും എന്‍റെ ജീവനും വേണ്ടി
എന്‍റെ കുട്ടികള്‍ക്കും കുടുംബത്തിനും വേണ്ടി!

മുജ്ജന്മ പാപം





കാലം മായ്ക്കാത്ത മുറിവുമായി ഞാന്‍
കാലമെണ്ണി കഴിഞ്ഞു
കൊലമെന്തു കെട്ടിയാടിയാലും മാറാന്‍
കാലന്‍ തന്നെ ഒരുങ്ങണം!



വിട


 പിരിയുകയാണ് നാം പിടിയില്ലാ വഴികളില്‍ 
പിരിയില്ല നല്ല ഈ ഒര്മയെല്ലാം
പിരിയാതിരിക്കാനോ വഴിയില്ല വാക്കുകള്‍
പതറുന്നു വിട പറഞ്ഞീടുമ്പോഴും

പകല്‍ മാന്യന്‍


ഇരുട്ടിന്‍റെ ഓരം പറ്റി നടക്കുമ്പോള്‍
ആരും കാണുന്നതിനു മുന്‍പേ
അവളുടെ വീട്ടില്‍ എത്താനായി
എന്‍റെ കാലുകള്‍  ധൃതി കൂട്ടി
ഇന്നലെ പകലില്‍ അവള്‍ കാണാതെ
മാറിനടന്ന്പ്പോള്‍
കാലുകള്‍ കൂടുതല്‍ അനുസരണ
കാണിച്ചിരുന്നു എന്ന് തോന്നി!

ഗന്ധര്‍വന്‍


ഗന്ധര്‍വ ശില്‍പം
ഞാനും എന്‍ നിഴലും നിലാവും ഈ രാവും
വീണ്ടും പ്രഭാതം പ്രതീക്ഷിച്ചു നില്‍ക്കെ,
വന്നവനെന്നെ പുണര്‍ന്നുണര്‍ത്താനായ്
എന്നിലെ സ്വപ്‌നങ്ങള്‍ കൂടെ നുകരാന്‍

എന്‍റെ മനസ്സിന്‍റെ ഏകാന്തഹര്‍ഷത്തില്‍
വന്നവന്‍ ഇറ്റു വെളിച്ചവുമായി
നിശ്ശബ്ദ രാത്രിയില്‍ കാലോച്ചയായവന്‍
വന്നണഞ്ഞു എന്നരികിലെക്കായി

പൌരുഷം മുറ്റുന്ന മാറിന്നിതളും
കൌതുകം തോന്നുന്ന  ചുണ്ടും ചിരിയും
വിഭ്രാന്തി നല്‍കുന്ന നിശ്വാസവേഗം
എന്‍ശ്വാസവേഗത്തെയാകെ ചുരുക്കി

നുകര്‍ന്നും പകര്‍ന്നുമീ രാവേറെ നീള്‍കെ
തെളിഞ്ഞു മറഞ്ഞു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു
എന്‍റെ വികാരത്തിന്‍റെ ഉച്ചിയില്‍ നിന്നും
സംഭ്രമം താഴെയാഴത്തില്‍ പതിച്ചു

എന്നുമീ രാത്രിയാവര്‍ത്തിചിരുന്നെങ്കില്‍
എന്നുമീ വീഴ്ച നടന്നിരുന്നെങ്കില്‍
എന്നുമീ രാവുപുലരാതിരുന്നെങ്കില്‍
എന്നുമെന്‍ പ്രിയദേവന്‍ നിന്നിരുന്നെകില്‍

എത്ര സ്നേഹിക്കുമെന്‍ ജീവിതത്തെ ഞാന്‍
മിത്രമായെന്നുമെന്‍ കൂടെയുണ്ടെങ്കില്‍
ഗന്ധര്‍വനും എന്റെ ഈ പ്രിയതോഴനും
 ഒന്നായിരുന്നെന്നു കരുതുന്നതീ ഞാന്‍!