Wednesday 15 March 2017

കൃഷ്ണ

കൃഷ്ണയാണിവൾ; നീലക്കറുപ്പിനെ,
കടപ്പാട് : ഗൂഗിള്‍
വിശ്വസൗന്ദര്യമെന്നു ചൊല്ലിച്ചവൾ.
പാഞ്ചാല ദേശത്തിനരുമയാണിത്തരുണി,
മാലോകരോർക്കുന്ന സുന്ദരാംഗീമണി.

ദ്രുപദന്‍റെയോമനപ്പുത്രിയാകുന്നിവൾ,
യാഗത്തിനന്ത്യത്തിലഗ്നിയിൽ പൂത്തവൾ.  
പത്നിയാണിവൾ കൗന്തേയർ തന്നുടെ,
കൂടെ നിന്നവൾ, അഴലിൽ പിടഞ്ഞവൾ.

അഞ്ചു ഭാവങ്ങൾക്കഞ്ചു വിധത്തിലായ്,
പഞ്ചബാണന്‍റെയസ്ത്രം തൊടുത്തവൾ.
ചിന്തകൾക്കേതുമില്ലാതെ ചാഞ്ചല്യ -
മഞ്ചു പേരെയും നെഞ്ചിലേൽക്കുന്നിവൾ.

അഞ്ചു വീരരെ വേട്ടതിന്നപ്പുറം,
റാണിയാകിലും ദാസ്യം വിധിച്ചവൾ.
നാട്ടുനീതിയിൽ ധർമ്മച്ച്യുതികളിൽ,
പതറാതെ നിന്നവൾ പകലായ് തെളിഞ്ഞവൾ.

ചൂതിൽ പണയപ്പെടുത്തിടും കേവലം- വസ്തുവായിക്കണക്കാക്കിയോളിവൾ.
തന്‍റെ ചേലയെ കാത്തു രക്ഷിക്കുവാൻ,
ഒട്ടനേകം വിധത്തിൽ കരഞ്ഞവൾ.

കെട്ടഴിഞ്ഞു വിതുർത്ത തൻ കേശത്തെ,
കെട്ടഴിച്ചവൻ തന്നുടെ രക്തത്താൽ,

ചേർത്തു വെക്കാതെ കെട്ടില്ലയെന്നൊരു,
വാക്കു ചൊന്നവൾ, വാക്കുപാലിച്ചവൾ.

കാടു നാടെന്ന പോലെക്കഴിഞ്ഞവൾ,
കാട്ടുനീതിയെ തീ പോലറിഞ്ഞവൾ.
ഭർതൃ സേവയിൽ ഏറ്റം നിറഞ്ഞുതൻ,
പുത്രസ്നേഹത്തെപ്പോലും വെടിഞ്ഞവൾ.

ഒട്ടനേകം ജഡങ്ങൾക്കിടയിലായ്,
തന്‍റെ പുത്രരെ തേടി നടന്നവൾ.
പുത്ര ദു:ഖത്തിനഴലാൽ പിടഞ്ഞവൾ,
കണ്ണുനീരിനാൽ തർപ്പണം കൊണ്ടവൾ.

എത്ര നഷ്ടങ്ങൾ വന്നു ചേർന്നീടിലും,
കർമ്മമാചരിച്ചീടാൻ മടിക്കാതെ,
കർമ്മതിക്തങ്ങളെല്ലാം രുചിച്ചവൾ.
തന്റെ യൈതിഹ്യമൊറ്റക്കെഴുതിയോൾ.

ഹൃത്തിനാലും ജീവ സത്തിനാലും നവ-
നാരികൾക്കൊരു പാഠമാകുന്നിവൾ.
ഒറ്റ ജീവിതത്തിൽ സഹിച്ചീടുന്നു,
ഒട്ടനേകം വ്യഥകളെ വെല്ലുന്നു.

കൃഷ്ണയാണിവൾ ജീവിക്കുവാനുള്ള,
തൃഷ്ണയേകുന്ന സ്ത്രീരത്നമാണിവൾ.
കൃഷ്ണമണി പോലെ കാക്കണം ജീവനെ -
ന്നേറ്റു ചൊല്ലുവാൻ കാരണമാണിവൾ.


കടപ്പാട് : ഗൂഗിള്‍