Friday 30 May 2014

നിരക്ഷരന്റെ അഞ്ചു കവിതകള്‍

സ്കൂള്‍
പോകാന്‍ കൊതിച്ചിട്ടും
പോകാന്‍ വിടാതെയെന്‍
അച്ഛന്‍ പഠിപ്പിച്ചു പാഠമൊക്കെ
പാടത്തിറങ്ങി നിരങ്ങേണ്ടവര്‍ നാം
പാഠം പഠിച്ചിട്ടിതെന്തു ചെയ് വാന്‍

രാഷ്ട്രീയം
തമ്പ്രാന്‍ ചൊല്ലണ ചിത്രത്തില്‍ കുത്ത്യാല്‍
കുത്ത് നിറക്കാന്‍ നാണ്യം തരും
അന്തിക്ക് മോന്താന്‍ കള്ളും തരും
പിന്നെ കൂലിയില്‍ കൂടുതല്‍ നെല്ല് തരും

ഗാന്ധിജി
എണ്ണം പഠിപ്പിച്ച മാഷാണിത്
കാശിന്‍റെ രാജാവാം മാഷാണിത്
മൂവന്തി നേരത്ത് മോന്തുവാന്‍ നേരത്ത്
കീശയില്‍ വേണ്ടൊരു മാഷാണത്

ജോലി
മോന്തിക്ക്‌  വീട്ടില്‍
കയറുമ്പോള്‍ എന്‍റെ കാല്‍
മെല്ലെ വിറച്ചാലും സാരമില്ല
കയ്യിലായിത്തിരി
നോട്ടുകള്‍ കണ്ടെന്നാല്‍
കള്ള് മണത്താലും സാരമില്ല

പത്രം
ചായകുടിക്കുന്ന നേരത്ത് പീട്യെന്റെ
മുന്നിലെ ബെഞ്ചില്‍ നിരന്നിരുന്നാല്‍
കാണണം ആളുകള്‍ പൌറു കാണിക്കുവാന്‍
വായ്ക്കണ കടലാസ് താളുകളില്‍
എങ്ങും നടക്കാത്ത എങ്ങുമേ കേള്‍ക്കാത്ത
പൊള്ള് നിറച്ച കഥകള്‍ മാത്രം





Friday 9 May 2014

ആമ്പല്‍പ്പൂ മരണങ്ങള്‍

മരണങ്ങളില്‍ ചിലത് ഇങ്ങനെയും ഉണ്ട്
ചെളിപിടിച്ചു പാഴായ ജീവിതങ്ങളില്‍
പലപ്പോഴും നമ്മള്‍
കടപ്പാട് : ഗൂഗിള്‍
ആകാംഷയോടെ ഉറ്റു നോക്കുന്നവ
ഇന്നോ നാളെയോ
ഒരത്ഭുതം പോലെ
ഒരാശ്വാസം പോലെ
ഒരു ശാപമോക്ഷം പോലെ
ചെളിയില്‍ മാത്രം വിരിയുന്ന
വെളുത്ത ആമ്പല്‍പ്പൂ പോലെ..
മൊട്ടിടുമ്പോഴും, വിരിയുമ്പോഴും
ഊര്‍ധന്‍റെ പരിഭ്രമത്തിനപ്പുറം
ചുറ്റും അവ ആഹ്ളാദം വിതറുന്നു
ചുറ്റുമുള്ളവര്‍ അതിന്‍റെ ഭംഗിയില്‍
മതി മറക്കും
വേഗം പറിച്ചെടുക്കാന്‍ ആഗ്രഹിക്കും
കൊഴിയാന്‍ പ്രാര്‍ഥിക്കും
അപ്പോഴും മനസ്സില്‍, ഒരു കോണില്‍
ഒരു മൃദു മന്ത്രണം പോലെ
കേള്‍ക്കും
വേണം ഇനിയുമൊരു നേരം കൂടി...
ജീവിച്ചു കൊതി തീരാന്‍ ഒരു മാത്ര കൂടി...