Wednesday 13 February 2013

സ്വപ്നശില്‍പ്പി

കടപ്പാട് : ഗൂഗിള്‍
ശില്‍പ്പിയാണ് ഞാന്‍
മനോഹരമായ സ്വപ്‌നങ്ങള്‍
പണിയുന്നതാണ്  എന്‍റെ കല
പിടിപ്പതു ജോലിയുണ്ടെനിക്ക്
കൂലി എന്‍റെ സംതൃപ്തി തന്നെ
പലരും വന്നിട്ടുണ്ട്
എന്‍റെ പാര്‍പ്പിടത്തില്‍
എന്‍റെ കളത്തില്‍
എന്‍റെ ആലയില്‍
ഞാനുള്ളിടത്തൊക്കെ
എന്‍റെ പിന്നാലെ
എന്നെ അവര്‍ ഇഷ്ടപ്പെട്ടു
പ്രണയിച്ചു
എനിക്ക് വേണ്ടിയല്ല
അവര്‍ക്ക് വേണ്ടി
അവര്‍ക്ക് വേണ്ടുവോളം
എന്‍റെ സ്വപ്‌നങ്ങളവര്‍
പ്രൌഡിയോടെ ഏറ്റി നടന്നു
പക്ഷെ ഒടുവില്‍ ...
എല്ലാവരും പറഞ്ഞത് ഒരേ വാക്ക്
നിന്‍റെ ഹൃദയം കല്ലാണ് എന്ന്
ശരിയായിരുന്നു
എന്‍റെ ഹൃദയം കല്ലുതന്നെ
കോറിയിട്ട പ്രണയങ്ങള്‍
മായാതെ നിറഞ്ഞു
ഇടം ശേഷിക്കാത്ത വിധം!
പിന്നെയും തേച്ചുരച്ചു മിനുക്കി
പ്രണയം കൊത്തുമ്പോള്‍
ദുര്‍ബലമാകുന്നു എന്‍റെ ഹൃദയം
ഇനിയൊരു വട്ടം കൂടി
ചെത്തിമിനുക്കാനില്ലാത്ത വിധം
ശരിയാണ് അവര്‍ പറഞ്ഞത്
കടപ്പാട് : ഗൂഗിള്‍
എന്‍റെ ഹൃദയം കല്ലാണ്
ഒരു കുഞ്ഞു വീഴ്ചയില്‍ പോലും
ഉടഞ്ഞു പോകാവുന്ന കല്ല്‌!
 ഒന്ന് മാത്രം പറയും ഞാന്‍
ഇനിയെന്നെ വിളിക്കരുത്
നിങ്ങളുടെ സ്വപ്‌നങ്ങള്‍ കൊത്തി
തഴംബിച്ചത് എന്‍റെ കയ്യല്ല
മനസ്സാണ്
സ്വന്തമായി ഒരു സ്വപ്നം പോലുമില്ലാത്ത
ഒരു പാവം മനസ്സ്.



Wednesday 6 February 2013

പാപം

കര്‍ക്കിടകത്തിലെ മഴ പോലെ
ആര്‍ത്തലച്ചു പെയ്യുകയാണ്
ദുരിതങ്ങള്‍ !
ഒന്നിനു പുറകെ ഒന്നായി
എന്നെ വേട്ടയാടുമ്പോള്‍
എന്നെ അവര്‍ ദുര്‍നടപ്പുകാരിയാക്കി
 ഇരുളിലും മറവിലും
എന്‍റെ മണം തേടി വന്നവര്‍
വെളിച്ചത്തില്‍ എന്നെ കല്ലെറിഞ്ഞു
ദിവസക്കൂലിക്കാര്‍ മുതല്‍
കൊട്ടാര പ്രമാണിമാര്‍ വരെ
എന്‍റെ മുന്നില്‍ വിലപേശി
കച്ചവടം എന്തായാലും
ലാഭമാണല്ലോ എല്ലാവര്‍ക്കും നോട്ടം
വാങ്ങുന്നവനും വില്‍ക്കുന്നവനും!
ഓരോവട്ടവും അരക്കെട്ടു നിറയുമ്പോള്‍
മൂന്ന് കുഞ്ഞു വയറുകള്‍ നിറഞ്ഞു
എന്‍റെ മടിശ്ശീലയും
പോയവര്‍ പിന്നെയും വന്നു
എന്നെ പോരാതായി
നോട്ടം തിരിഞ്ഞപ്പോള്‍ ഞാനറിഞ്ഞു
കാമക്കണ്ണുകള്‍ ചുഴിഞ്ഞപ്പോള്‍
കുഞ്ഞു കണ്ണുകളില്‍ ഭയം
എന്‍റെ നെഞ്ചില്‍ നെരിപ്പോടും
വഴികളില്‍ പോലും
കഴുകന്‍ കണ്ണുകള്‍
അവരെ കൊത്തിപ്പറിച്ചു
കൂട്ടുകാര്‍ കുത്തുവാക്കുകള്‍ പറഞ്ഞു
ഒരു നാള്‍ അവര്‍ എന്നെ തള്ളിപ്പറഞ്ഞു
പെറ്റ തള്ളയെയല്ല
ഉണ്ട ചോറിനെ!
പക്ഷെ വേറെ എന്ത് ചെയ്യാന്‍
പാപം ഞാന്‍ ഒന്നേ ചെയ്തുള്ളൂ
പക്ഷെ നിങ്ങളോ?
എന്‍റെ പാപങ്ങള്‍
എന്‍റെ നിവര്‍ത്തികേടിന്റെ
പടുമുളകളായിരുന്നു
പക്ഷെ നിങ്ങളുടേതോ?
കണ്ണടച്ച് പാപം ചെയ്ത നിങ്ങള്‍
എന്നെ കല്ലെറിയുന്നു
കാരണം നിങ്ങള്‍ പാപം ചെയ്തപ്പോള്‍
ചുറ്റും അടഞ്ഞ കണ്ണുകള്‍ തന്നെ ആയിരുന്നു!
എന്‍റെ പാപത്തിന്‍റെ പങ്ക്
പറ്റിയവരെല്ലാം ഇന്ന് വിശുദ്ധര്‍
ദൈവത്തിന്‍റെ കോടതിയില്‍
എന്താവുമെന്ന് ആരറിഞ്ഞു?







Tuesday 5 February 2013

തിരിച്ചു വരവ് !

കൊല്ലമാഞ്ചായീ ഞാനീ
മരുഭൂമിയില്‍ തന്നെ
നാട്ടിലേക്കോടാനായി
ആശയില്ലാഞ്ഞിട്ടല്ല

ഇന്ന് ഞാനാശ്വാസത്തിന്‍
വക്കിലാണെന്നുള്ളതും
മേല്ലെയായ് പറഞ്ഞോട്ടെ
കണ്ണ് തട്ടിയെന്നാലോ

ആറ്റുനോറ്റുണ്ടാക്കിയ
വിസയെന്‍ കയ്യില്‍ ഭദ്രം
ടിക്കെറ്റു വന്നു ചേര്‍ന്നാല്‍
യാത്രയും തുടങ്ങീടാം

വീട്ടിലെ ആഹ്ലാദത്തിന്‍
അലകള്‍ കേട്ടു ഞാനും
ഫോണില്‍ ഞാനവളോട്
കാര്യങ്ങള്‍ പറഞ്ഞപ്പോള്‍

ഫോണിനായ് മക്കള്‍ രണ്ടും
തല്ലു കൂടുന്നു പക്ഷേ
അച്ഛനെ കണ്ടയോര്‍മ്മ
രണ്ടാള്‍ക്കുമുണ്ടോ ആവോ!

മൂത്തവന്‍ രണ്ടാം ക്ലാസില്‍
ചേര്‍ന്നതേയുള്ളൂ ഇപ്പോള്‍
മറ്റവന്‍  മുഖം നേരില്‍
കണ്ടിട്ടേയില്ല ഞാനും

സ്കൂളില്‍ ചേരാന്‍ നേരം
ഗള്‍ഫിലെ ബാഗും വേണം
അച്ഛന്‍ വന്നില്ലെങ്കിലും
അയച്ചു തന്നേ തീരൂ

വീഡിയോ ഗൈമും വേണം
കുപ്പായം വേറേ വേണം
ക്ലാസ്സിലേ ബഷീറിന്റെ
പോലത്തെ പേന വേണം

അച്ഛനായ് കുപ്പീ മതി
അമ്മക്കായ്‌ കമ്പിളിയും
നാട്ടുകാര്‍ക്കെല്ലാര്‍ക്കുമായ്
മിട്ടായി വേറെ വേണം

ചേട്ടനായ് സിഗരറ്റും
ചേച്ചിക്കായ്‌ ക്രീമും സോപ്പും
താഴെയുല്ലവള്‍ക്കാട്ടെ
ഒരുങ്ങാന്‍ മേക്കപ്പ് സെറ്റും

വാര്‍ത്തകള്‍ കേട്ട പാടെ
എത്തിയമ്മായി മാരും
തഞ്ചത്തില്‍ നാത്തൂനോടായ്‌
സോപ്പിട്ടു വിലപിച്ചു

രാത്രിയില്‍ കള്ളന്മാരെ
ഓടിക്കാനായെങ്കിലും
നല്ലൊരു ടോര്ച്ചു വേണം
ചൊല്ലിയാള്‍ മൂത്തമ്മായി

പെണ്ണിനായ് കല്യാണങ്ങള്‍
വന്നുകൊണ്ടിരിക്കുന്നു
സ്വര്‍ണമായ് എന്തെങ്കിലും
വേണ്ടയാള്‍ കുഞ്ഞമ്മായി

അവിടെ ഈന്തപ്പഴം
നിറയെ ഉണ്ടാവില്ലേ
പോരുമ്പോള്‍ കൊണ്ടു പോരൂ
എന്നോതി അമ്മാവനും

കോഴിക്കൊട്ടുള്ളമ്മായി
വേണമെന്നിലെങ്കിലും
കിട്ടിയാലെമെര്‍ജേന്സി
പോരട്ടെയെന്നുമോതി

 പിന്നെയും വന്നൂ പല-
യാളുകള്‍ ആവശ്യക്കാര്‍
ഇവിടെയെനിക്കെന്താ
കടയോ മറ്റോ ഉണ്ടോ?

ലിസ്റ്റുകള്‍ വായിച്ചിട്ട്
തീരുന്നതില്ല പക്ഷെ
ഫോണിലെ കാശാകട്ടെ
തീര്‍ന്നത് തന്നെ മിച്ചം

എന്നുടെ സന്തോഷങ്ങള്‍
നീണ്ടുനിന്നില്ലയെന്നാല്‍
പിറ്റെനാള്‍ അറിവായി
അറബി തീപ്പെട്ടെന്നും

നോക്കുവാനിനിയാരും
ഇല്ലയെന്‍ അറബിക്ക്
ശമ്പളം പോലും ബാക്കി
കിട്ടുമോന്നറിയില്ല

ടിക്കറ്റ്‌ പോട്ടെ പക്ഷെ
പോകാനും വരുവാനും
ഒപ്പിടാന്‍ ആരും ഇല്ല
പോക്കാകെ വഷളായി

ഇനിയഞ്ചാറു മാസം
കഴിഞ്ഞിടെണമെന്നും
അല്ലാതെ മറ്റുവേറെ
വഴികള്‍ കാണുന്നില്ല

വാര്‍ത്തകള്‍ പരന്നപ്പോള്‍
വീട്ടുകാരറിഞ്ഞപ്പോള്‍
വീട്ടിലായ് ജനക്കൂട്ടം
നാട്ടുകാര്‍ ചുറ്റും കൂടി

അമ്മയോ കരച്ചിലായ്
അച്ഛനോ മിണ്ടാതെയായ്
ഭാര്യയാകട്ടെ തേങ്ങി
തളര്‍ന്നു കിടക്കുന്നു

മക്കളാകട്ടെ രണ്ടും
പുരക്കു ചുറ്റും പാഞ്ഞു
നടക്കുന്നതില്‍ രസം
കാണുന്നു കളിക്കുന്നു

കാര്യങ്ങളറിഞ്ഞിട്ടു
വന്നൊരു മൂത്തമ്മായി
അമ്മക്കു കൂട്ടായ് നില്പൂ
കൂടെയായ് കുഞ്ഞമ്മായി

കോഴിക്കൊട്ടാകെ മൊത്തം
കള്ളന്മാരുടെ ശല്യം
എന്നൊരു കാര്യത്താലെ
വന്നതില്ലവിടുന്ന്‍

മാമന്മാര്‍ കൂടി നിന്ന്
ഏറെനേരത്തിന്‍ ശേഷം
ചര്‍ച്ചകള്‍ നടത്തീട്ടു
ചൊല്ലിയമ്മയോടായി

കറക്കൂ വേഗം ഫോണില്‍
അവനെ വിളിച്ചീടൂ
കാര്യങ്ങളെല്ലാം മൊത്തം
ചോദിച്ചറിഞ്ഞീടണം

സാരമില്ലെടാ മോനേ
ഞങ്ങളോക്കെയില്ലേടാ
വീട്ടിലെ കാര്യങ്ങളെ
നോക്കിടാം പിഴക്കാതെ

പിന്നെ നീ മറക്കേണ്ട
ചൊല്ലിയ സാധനങ്ങള്‍
പാര്‍സലായയച്ചാലും
കുഴപ്പമില്ല കേട്ടോ

കേട്ടതും കണ്ണില്‍ നിന്നും
കൊഴിഞ്ഞു കണ്ണീര്‍ പൂക്കള്‍
വാടിയ വദനത്തില്‍
ദുഖത്തില്‍ ഭാവം വന്നു

ഗള്‍ഫിലായതിന്‍ കഷ്ടം
തനിക്കും വീട്ടുകാര്‍ക്കും
മറ്റുള്ളോര്‍ക്കെല്ലാവര്‍ക്കും
വരവിന്‍ ആഘോഷങ്ങള്‍

പിഞ്ചു പൈതങ്ങള്‍ തന്‍റെ
മുഖങ്ങള്‍ നെഞ്ചിന്നുള്ളില്‍
കണ്ടതും കരഞ്ഞു ഞാന്‍
ഉച്ചത്തില്‍ വിലപിച്ചു

ഇനി ഞാനില്ല തിരി-
ച്ചിവിടെക്കൊരു വട്ടം
പോകട്ടെ ഞാനെന്‍ നാട്ടില്‍
വീടതാ വിളിക്കുന്നു

ബാങ്ക് ലോണ്‍ അടയ്ക്കാനും
അമ്മയെ നോക്കീടാനും
വേണ്ടതും പണം തന്നെ
നാട്ടില്‍ ഞാന്‍ എന്തു ചെയ്യും

പിന്നെയും ചിന്തിച്ചപ്പോള്‍
വേണ്ടെന്നു മനസ്സോതി
ഇഷ്ടങ്ങള്‍ക്കൊത്തുള്ളോരു
ജീവിതം സ്വപ്നം തന്നെ.

ഇവിടെ കുറേക്കാലം
നരകിച്ചാണെങ്കിലും
ഇത്തിരി കാശുണ്ടെങ്കില്‍
നാട്ടിലും കുശാലാകും

അങ്ങനെ പലവിധ
ചിന്തകള്‍ വന്നപ്പോള്‍ ഞാന്‍
സങ്കടമില്ലാതെയെന്‍
ജോലികളില്‍ മുഴുകി.


( ശ്രീ ചെമ്മനം ചാക്കോയുടെ ശൈലി ഉള്‍ക്കൊണ്ട് എഴുതിയ ഒരു ആക്ഷേപ ഹാസ്യം)